സ്‌ത്രീധന പീഡനക്കേസ്: പ്രതിയായ വനിത എസ്.ഐ തൽസ്ഥാനത്ത് തുടരുന്നു

Sunday 19 January 2025 1:14 AM IST

കൊല്ലം: സ്‌‌ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിച്ച എസ്.ഐക്കൊപ്പം ക്രമിനൽ ഗൂഢാലോചന നടത്തിയ ഇന്റലിജൻസ് വനിത എസ്.ഐ ഐ.വി. ആശയെ രഹസ്യാന്വേഷണ വകുപ്പിൽ നിന്ന് മാറ്റിയ ഉത്തരവ് ഇതുവരെ നടപ്പായില്ല. എ.ഡി.ജി.പി പി. വിജയൻ കഴിഞ്ഞ 13നാണ് ഉത്തരവിറക്കിയത്.

സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് കൊല്ലം യൂണിറ്റിലെ എസ്.ഐ സ്ഥാനമൊഴിഞ്ഞ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്. അജിതാ ബീഗത്തിന്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യാനായിരുന്നു ഉത്തരവ്. പ്രഥമദൃഷ്‌ട്യാ ശക്തമായ തെളിവുള്ള കേസിൽ ഒന്നാം പ്രതി വർക്കല എസ്.ഐ അഭിഷേക് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ 9ന് ജില്ലാ കോടതി തള്ളിയിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് ആശ. വീട്ടിൽ അതിക്രമിച്ച് കയറി അഭിഷേകിന്റെ ഭാര്യയെ കഴുത്തിന് കുത്തിപ്പി​ടിച്ചതിനും മർദ്ദിച്ചതിനുമാണ് ആശയ്‌ക്കെതിരെ കേസ് .എസ്.ഐമാരുടെ കോൾ ഡീറ്റയിൽസും ഫോട്ടോഗ്രാഫുകളുമടക്കം ശക്തമായ തെളിവുകൾ നിരത്തിയാണ് പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തത്

മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്‌റ്രോ വകുപ്പ്തല നടപടിയോ ഉണ്ടാകാത്തത് പൊലീസിൽ തന്നെ വിവാദമായിരുന്നു. എന്നാൽ നടപടിക്ക് പകരം ഭരണപരമായ സൗകര്യത്തിന് മാറ്റം എന്ന നിലയിലാണ് ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകർപ്പ് സംസ്ഥാന പൊലീസ് മേധാവി ഉൾപ്പടെയുള്ള ഉന്നതർക്കും നൽകി​യി​രുന്നു. ഉചിതമായ നടപടി സ്വീകരിക്കാൻ എസ്.എസ്.ബി തിരുവനന്തപുരം റേഞ്ച് എസ്.പിക്കും നിർദേശമുണ്ട്.

അറസ്‌റ്ര് വൈകിപ്പിക്കുന്നതും ഇരുവർക്കും സർവീസിൽ തുടരാൻ അനുമതി നൽകുന്നതും തെളിവുകൾ നശിപ്പിക്കാനാണെന്ന് പരാതിക്കാരിയും കുടുംബവും പറയുന്നു. ജാമ്യമില്ലാ വകുപ്പിലെ ഒന്നാം പ്രതി ക്രമസമാധാന ചുമതലയിലും രണ്ടാം പ്രതി ഇന്റലിജൻസിലും തുടരുന്നത് കഴിഞ്ഞ ദിവസം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്ന് ഇന്നലെ ധൃതി പിടിച്ച് ഉത്തരവിന്റെ കോപ്പി എസ്.ഐയെ കണ്ടെത്തി ഏൽപ്പിക്കാൻ ജില്ലാ എസ്.എസ്.ബി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. പരാതിക്കാരിയുടെ മൊഴിയിൽ വെള്ളം ചേർക്കാതെയും പരമാവധി തെളിവുകൾ ശേഖരിക്കുകയും ചെയ്‌ത ക്രൈംബ്രാഞ്ച് എസ്.ഐയെ അടുത്ത ദിവസം ലോക്കൽ സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു.