ശാരീരികാദ്ധ്വാനമുള്ളവരിലും ജങ്ക് ഫുഡ് ഹൃദയാഘാത സാദ്ധ്യതയേറ്റും
മഞ്ചേരി: ശാരീരിക അദ്ധ്വാനമില്ലാത്തവർക്ക് മാത്രമല്ല, കൂലിപ്പണി അടക്കമുള്ള അദ്ധ്വാനമുള്ള ജോലി ചെയ്യുന്നവരിലും ജങ്ക് ഫുഡിന്റെ അമിത ഉപയോഗവും തെറ്റായ ജീവിതശൈലിയും ഹൃദയാഘാതത്തിന്റെ സാദ്ധ്യത കൂട്ടുന്നതായി മഞ്ചേരി മെഡിക്കൽ കോളേജിലെ മൂന്ന് അവസാന വർഷ വിദ്യാർത്ഥികൾ നടത്തിയ പഠനം. ജനിതകമായി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന പ്രശ്നങ്ങളുള്ളവർത്ത് തെറ്റായ ജീവിതശൈലിയും ജങ്ക് ഫുഡുകളും കാർബണേറ്റഡ് ശീതളപാനീയങ്ങളും ഹൃദയാഘാതത്തിന്റെ സാദ്ധ്യതകളേറ്റുന്നുവെന്നാണ് പഠനം പറയുന്നത്.
മഞ്ചേരി മെഡിക്കൽ കോളേജിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ കോഴിക്കോട് സ്വദേശി എ.എസ്. അഭയ്, തിരുവനന്തപുരം സ്വദേശി ആർ.എസ് ആര്യരാജ്, രാമനാട്ടുകര സ്വദേശി ടി. എസ്. അപർണ്ണ എന്നിവരാണ് പഠനം നടത്തിയത്. 2023ൽ ജില്ലയിൽആകസ്മിക മരണം സംഭവിച്ച 20 മുതൽ 39 വയസ്സ് വരെയുള്ളവരുടെ ജീവിത ശൈലിയാണ് വിദ്യാർത്ഥികൾ പഠന വിധേയമാക്കിയത്. ഇങ്ങനെ മരിച്ചവരിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ച് പോസ്റ്റുമോർട്ടം നടത്തിയ 31 പേരുടെ ഡാറ്റ ഫോറൻസിക് വിഭാഗത്തിൽ നിന്ന് ശേഖരിച്ചായിരുന്നു പഠനം. പോലീസ് സ്റ്റേഷനിൽ നിന്ന് ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയും മരിച്ചവരുടെ ഉറ്റവരുമായി ബന്ധപ്പെട്ട് ഇവരുടെ ജീവിതശൈലിയുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഭൂരിഭാഗവും കൂലിപ്പണിക്കാരായിരുന്നു. ഇവർ കൂടുതലും പുറത്തുനിന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്ന് കണ്ടെത്തി. ജങ്ക് ഫുഡ്, കാർബണേറ്റഡ് ഡ്രിങ്കുകൾഎന്നിവ കൂടുതലായി കഴിച്ചിരുന്നു. മദ്യപാനവും പുകവലിയും ഉള്ളവരായിരുന്നു പലരും. കൂടുതൽ മരണങ്ങളും നടന്നിരിക്കുന്നത് രാത്രി പത്തിനും മൂന്നിനുമിടയിലാണ്. ഓട്ടോപ്സി റിപ്പോർട്ട് പ്രകാരം ഭക്ഷണം ഭാഗികമായി മാത്രമേ ദഹിച്ചിരുന്നൂള്ളൂ.
ശാരീരികമായി അധ്വാനമുള്ളവരാണെങ്കിലും ജനിതകമായ പ്രശ്നങ്ങളുണ്ടെങ്കിൽ ജങ്ക് ഫുഡും കാർബണേറ്റഡ് ഡ്രിങ്കുകളും ഹൃദയാഘാത സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന പ്രവണത ജനിതകമായി ഉള്ളവരിൽ ഇത് ഹൃദയാഘാത സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ജങ്ക് ഫുഡും കാർബണേറ്റഡ് ഡ്രിങ്കുകളും കഴിച്ച ഉടൻ ഉറങ്ങാൻ കിടക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നു.
മരണകാരണമറിയിൽ എന്നതിലുപരി അടിസ്ഥാനപരമായ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയിയുന്നതിലേക്ക് കൂടി ഫോറൻസിക് മെഡിസിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയും ഈ വിഭാഗത്തെ കൂടുതൽ ജനകീയമാക്കുന്നതും പഠനത്തിന്റെ ലക്ഷ്യമാണ്. മെഡിക്കൽ ചെക്കപ്പുകൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുകയും ജനിതകമായ പ്രശ്നങ്ങൾ കൊണ്ട് ഹൃദയാഘാത സാദ്ധ്യതയുള്ളവരെ കണ്ടെത്തി മെഡിക്കൽ പ്രതിവിധികൾ എളുപ്പം സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ കണ്ടെത്തൽ കൂടുതൽ വിപുലമായ പഠനങ്ങൾക്കും വഴിതെളിക്കുമെന്നും ഇവർ കരുതുന്നു.
പഠന റിപ്പോർട്ട് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഹിദേഷ് ശങ്കറിന് കൈമാറി.
ഇനി വരുന്ന വിദ്യാർത്ഥികളുടെ സഹകരണത്തോടുകൂടി പഠനം വിപുലമാക്കണം. കൂടാതെ കണ്ടെത്തിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പി.എച്ച്.സികൾ കേന്ദ്രീകരിച്ച് ബോധവൽകരണം ആരംഭിക്കണം എ.എസ്. അഭയ് .