നോ സർപ്രൈസ്, നോ സഞ്ജു

Sunday 19 January 2025 2:03 AM IST

മുംബയ്: ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ പ്രതീഷിച്ച പോല പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്ത രോഹിത് ജസ്പ്രീത് ബുംറയും പരിക് ഭേദമായ മുഹമ്മദ് ഷമിയും ഇടം നേടി. ഹാർദിക് പാണ്ഡ്യ ടീമിലുണ്ടെങ്കിലും ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്ടൻ.

അതേസമയം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ പരിഗണിച്ചില്ല. റിഷഭ് പന്താണ് പ്രധാന വിക്കറ്റ് കീപ്പർ. ബാക്കപ്പ് കീറപ്പറായി കെ.എൽ രാഹുലും ഇടം നേടി.

കൊഹ്‌ലി, ശ്രേയസ് അയ്യർ എന്നിവരെല്ലാം സ്ഥാനമുറപ്പിച്ചപ്പോൾ വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ചവച്ച കരുൺ നായർക്ക് അവസരം കിട്ടിയില്ല.

മറ്റ് രണ്ട് ഫോർമാറ്റിലേയും മികവ് പരിഗണിച്ച് ഓപ്പണർ യശ്വസി ജയ്‌സ്വാളിന് ആദ്യമായി ഏകദന ടീമിലേക്ക് വിളിയെത്തി.

ഷമി തിരിച്ചെത്തിയപ്പോൾ മുഹമ്മദ് സിറാജിന് സ്ഥാനം നഷ്ടമായി.

സ്പിൻ ഡിപ്പാർട്ട്മെൻ്റിൽ പ്രധാനി കുൽദീപ് യാദവാണ്.

ചാമ്പ്യൻസ് ട്രോഫി ടീമിനാപ്പം പേസർ ഹർഷിത് റാണയേയും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി.

ടീം: ബാറ്റർമാർ

രോഹിത് (ക്യാപ്ടൻ ) , ഗിൽ ( വെ വൈസ് ക്യാപ്ടൻ), കൊഹ്‌ലി, ശ്രേയസ്, യശ്വസി.

വിക്കറ്റ് കീപ്പർമാർ

റിഷഭ് പന്ത്, കെ.എൽ രാഹുൽ

ഓൾ റൗണ്ടർമാർ

ഹാർദിക്, ജഡേജ, അക്ഷർ, സുന്ദർ

സ്പിൻ

കുൽദീപ് സിംഗ്

പേസർമാർ

ബുംറ ഷമി, അർഷ്ദീദീപ്

രോഹിത് രഞ്ജിയിൽ കളിക്കും

ജമ്മു കാശ്‌മീരിനെതിരായ രഞ്ജി ട്രോഫിയിൽ മുംബയ്‌ക്കായി കളിർക്കാനിറങ്ങുമെന്ന് രോഹിത് ശർമ്മ ഇന്നലെ വ്യക്തമാക്കി. ഈമാസം 23മുതൽ മുംബയ്‌യിലാണ് മത്സരം. അതേസമയം ഇടവേളകൾ ലഭിക്കുന്നത് മാനസീകമായും ശാരീരികവുമായും ഫിറ്റ്‌നസ് നിലനിറുത്താൻ ഏറെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറാജിന്റെ കാര്യം മൂന്ന് പേസർമാരായിരുന്നു നമുക്ക് ആവശ്യം. അതിനാൽ സിറാജിനെ ഉൾപ്പെടുത്താനാകാത്ത സ്ഥിതിയായിരുന്നുവെന്ന് രോഹിത് പറഞ്ഞു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ന്യൂബോളിൽ പുറത്തെടുക്കുന്ന മികവ് മിഡിൽ ഓവറുകളിൽ സിറാജിന് പുറത്തെടുക്കാനാകുന്നില്ലെന്നത് വസ്തുതയാണ്.നിലവിൽ ന്യൂബാളിൽ സിറാജിനെ ഉപോയോഗിക്കാറുമില്ല. പുതിയ പന്തിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ എറിയാൻ കഴിയുന്നവരെയാണ് പരിഗണിച്ചത്. -രോഹിത് വ്യക്തമാക്കി. ജയ്‌സ്വാൾ പ്രതിഭാധനൻ കഴിഞ്ഞ 6,7 മാസമായി ജയ്സ്വാൾ നടത്തിയ പ്രകടനങ്ങൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ പ്രതിഭ അറിയാവുന്നത് കൊണ്ടാണ് അങ്ങനെ ചെയ്ത‌ത്. - രോഹിത് പറഞ്ഞു. കരുണിനെ എവിടെ കളിപ്പിക്കും വിജയ് ഹസാരെ ട്രോഫിയിൽ 6 സെഞ്ച്വറി നേടി മികച്ച ഫോമിലുള്ള മലയാളി താരം കരുൺ നായരെ കളിപ്പിക്കാൻ നിലവിലെ ഇന്ത്യൻ ടീമിൽ ഇടമില്ലെന്ന് അജിത് അഗാർക്കർ പറഞ്ഞു. 700 മുകളിൽ ആവറേജുള്ളത് വലിയ കാര്യമാണ്. പക്ഷേ നിലവിലെ അവസ്ഥയിൽ അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും അഗാർക്കർ പറഞ്ഞു. പ്രഖ്യാപനം വൈകി ഇന്നലെ രാവിലെ മുംബയ്‌യിൽ സെലക്ഷൻ കമ്മിറ്റി യോഗം ചേർന്നാണ് അന്തിമ പതിനഞ്ചംഗ ടീമിന്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയത്. യോഗം നീണ്ടു പോയതിനെ തുടർന്ന് 12.30ന് നിശ്ചയിച്ചിരുന്ന ടീം പ്രഖ്യാപന വാർത്താസമ്മേളനം വൈകി 3 മണിയോടെയാണ് ആരംഭിച്ചത്. വിജയ് ഹസാരെ വിനയായോ

ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാതിരുന്നതാണ് ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടുമെന്ന് കരുതിയിരുന്ന കേരളത്തിന്റെ പ്രതീക്ഷയായ സ‌ഞ്ജു സാംസണ് വിനയായതെന്നാണ് റിപ്പോർട്ട്.സഞ്ജു കളിക്കാതിരുന്നതിനെക്കുറിച്ച് ബി.സി.സി.ഐ അന്വേഷണം നടത്തിയെന്നും അറിയുന്നു. ടൂർണമെന്റിന് മുൻപുള്ള ക്യാമ്പിൽ പങ്കെടുക്കാതിരുന്നതിനാലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ)​ സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് വിവരം. സഞ്ജു കളിക്കാൻ താത്പര്യമറിയിച്ചെങ്കിലും കെ.സി.എ ചെവിക്കൊണ്ടില്ലെന്നും അറിയുന്നു. വിമർ‌ശനവുമായി തരൂർ ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിന് ശേഷം ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്ന് കെ.സി.എ ഭാരിവാഹികളെ വിമർശിച്ച് ശശി തരൂർ എം.പി ട്വിറ്ററിൽ കുറിച്ചു.