ഒറ്റയാനായി 'ജോസേട്ടന്‍', ഇംഗ്ലീഷുകാരെ മെരുക്കി നിര്‍ത്തി സ്പിന്നര്‍മാര്‍; ഇന്ത്യക്ക് ജയിക്കാന്‍ 133 റണ്‍സ്

Wednesday 22 January 2025 8:45 PM IST

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകരെ 20 ഓവറില്‍ വെറും 132 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ഒതുക്കുകയായിരുന്നു. 44 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 68 റണ്‍സ് നേടി ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനിന്നത്. 17 റണ്‍സെടുത്ത ഹാരി ബ്രൂക്ക് മാത്രമാണ് പിന്നീട് ഏറ്റവും അധികം റണ്‍സ് നേടിയത്.

ഇന്നിംഗ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പിലിപ്പ് സാള്‍ട്ടിനെ 0(3) അര്‍ഷ്ദീപ് മടക്കി. മറ്റൊരു ഓപ്പണര്‍ ബെന്‍ ഡക്കറ്റിന് 4(4) റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മൂന്നാമനായി എത്തിയ ബട്‌ലര്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ വമ്പനടിക്കാരായ ലിയാം ലിവിംഗ്‌സ്റ്റണ്‍ 0(2), ജേക്കബ് ബെഥല്‍ 7(14) എന്നിവരും നിരാശപ്പെടുത്തി. ജേമി ഓവര്‍ടണ്‍ 2(4), ഗസ് അറ്റ്കിന്‍സണ്‍ 2(13) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.

ബൗളര്‍മാരില്‍ ഇന്ത്യക്ക് വേണ്ടി പേസര്‍ അര്‍ഷ്ദീപ് സിംഗും സ്പിന്നര്‍മാരുമാണ് തിളങ്ങിയത്.നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അര്‍ഷ്ദീപ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും അക്‌സര്‍ പട്ടേല്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്ത്തി. മറ്റൊരു സ്പിന്നറായ രവി ബിഷ്‌ണോയിക്ക് വിക്കറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും നാലോവറുകളില്‍ നിന്ന് വഴങ്ങിയത് വെറും 22 റണ്‍സ് മാത്രമാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് രണ്ട് വിക്കറ്റുകള്‍ ലഭിച്ചുവെങ്കിലും കൂട്ടത്തില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയത് താരമാണ്. നാലോവറില്‍ നിന്ന് 42 റണ്‍സാണ് ഹാര്‍ദിക് വിട്ടുകൊടുത്തത്.