നീരാവിയായി നീര; 12ൽ 11കമ്പനികളും അടച്ചുപൂട്ടി

Sunday 26 January 2025 12:00 AM IST

neera

മലപ്പുറം: സർക്കാർ വാഗ്ദാനം കടലാസിൽ ഒതുങ്ങിയതോടെ സംസ്ഥാനത്തെ 12 നീര ഉത്പാദന യൂണിറ്റുകളിൽ പതിനൊന്നും അടച്ചുപൂട്ടി. ശേഷിക്കുന്ന വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നിലനിൽപ്പിനുള്ള പോരാട്ടത്തിലും. ഇവിടെ ഉത്പാദിപ്പിക്കുന്നതാകട്ടെ 200 ലിറ്റർ മാത്രം.

2014ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 12 കമ്പനികളിലായി ഉത്പാദിപ്പിച്ചിരുന്നത്

40,000 ലിറ്റ‍ർ. ഉത്പാദനം, സംഭരണം, വിപണനം എന്നിവയിൽ സർക്കാർ വാഗ്ദാനം ചെയ്ത സഹായങ്ങൾ ലഭിക്കാതായതോടെ പ്രതിസന്ധിയിലായി. നീര കേടുകൂടാതെ സൂക്ഷിക്കാൻ രണ്ടിടങ്ങളിൽ പൊതു ടെട്രാപാക്കിംഗ് യൂണിറ്റ് സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പിലായില്ല.

പല പേരുകളിൽ ഇറങ്ങുന്ന നീര മാർക്കറ്റ് ചെയ്യാനുള്ള എളുപ്പത്തിനായി ഒറ്റ ബ്രാൻഡിൽ ഇറക്കുമെന്ന സർക്കാർ പ്രഖ്യാപനവും വെള്ളത്തിലായി. ഗുണനിലവാരം ഏകീകരിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. രണ്ടുകോടി ചെലവിൽ സ്ഥാപിച്ച നീര പ്രോസസിംഗ് പ്ലാന്റുകൾ വെറുതെ കിടന്ന് നശിക്കുന്നു.

കമ്പനികൾ ജപ്തി ഭീഷണിയിൽ

കർഷകരിൽ നിന്ന് 2,500 രൂപ വീതം ഷെയർ പിരിച്ചും ബാങ്ക് ലോണെടുത്തും തുടങ്ങിയ കമ്പനികൾ ജപ്തി ഭീഷണിയിലാണ്.ബാങ്കുകളിൽ 50 കോടിയോളം രൂപ തിരിച്ചടവുണ്ട്. കേന്ദ്ര, സംസ്ഥാന സബ്‌സിഡികൾ സമയബന്ധിതമായി ലഭിക്കാതെ വന്നതോടെയാണിത്. നീര കമ്പനികളുടെ കൺസോർഷ്യം പലതവണ കേന്ദ്ര,​ സംസ്ഥാന സർക്കാരുകളുടെ സഹായം തേടിയെങ്കിലും നടപടിയുണ്ടായില്ല.

നിലനില്പിനായി പോരാട്ടം

നീര മാർക്കറ്റ് ചെയ്യാനുള്ള പ്രയാസം മൂലമാണ് വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഉത്പാദനം വെട്ടിക്കുറച്ചത്. നേരത്തെ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന് സമീപത്തെ ഔട്ട്‌ലെറ്റിൽ ഒരുമാസം 5,​000 കുപ്പി ചെലവായിരുന്നു. ‌200 മില്ലിക്ക് 50 രൂപയാണ് വില. ഡാമിൽ എലി ശല്യത്തിന് കാരണമാവുമെന്ന വിചിത്രവാദം ചൂണ്ടിക്കാട്ടി വിൽപ്പന നിരോധിച്ചു. ഐസ്ക്രീം കമ്പനികൾക്ക് വേണ്ടിയായിരുന്നു നടപടിയെന്നാണ് ആക്ഷേപം. ടൂറിസ്റ്റ് കേന്ദ്രങ്ങൾ,​ സർക്കാർ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ ഔട്ട്‌ലെറ്റ് തുടങ്ങാനും മാർക്കറ്റ് വിപുലീകരണത്തിനും സാമ്പത്തിക സഹായം വേണമെന്നാണ് കമ്പനിയുടെ ആവശ്യം.

3,000- 4,000 രൂപ

ഒരു തെങ്ങിൽ നിന്ന്

നീര ഉത്പാദനത്തിലൂടെ

പ്രതിവർഷം പ്രതീക്ഷിച്ചിരുന്നത്