വീടുകയറി ദമ്പതികളെയും നവജാത ശിശുവിനെയും മർദിച്ചതായി പരാതി
കട്ടപ്പന :കാർ വാങ്ങിയതുമായുള്ള തർക്കംമൂലം വീടുകയറി ദമ്പതികളെയും നവജാത ശിശുവിനെയും മർദിച്ചതായി പരാതി. കട്ടപ്പന നരിയമ്പാറയിൽ വാടകയ്ക്കു താമസിക്കുന്ന പാലയ്ക്കൽ സൂരജ്(22), ഭാര്യ ശാലു(20), നവജാത ശിശു(നാലര മാസം) എന്നിവരെ മർദിച്ചെന്നാണ് പരാതി. കുന്തളംപാറ സ്വദേശിയിൽ നിന്ന് 1,30,000 രൂപ ഫിനാൻസ് നിലനിർത്തി വാങ്ങിയ കാർ മൂന്നുദിവസത്തിനുശേഷം കേടായി വർക്‌ഷോപ്പിലായതോടെ തിരികയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് സൂരജ് പറയുന്നു. ഇതിനിടെ നാലുമാസത്തെ ഫിനാൻസ് അടച്ചു. അടുത്തതവണ അടയ്ക്കില്ലെന്ന് പറഞ്ഞതോടെ കുന്തളംപാറ സ്വദേശിയായ യുവാവും അമ്മയും തങ്ങളുടെ വീട്ടിലെത്തി ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നു. ഇതിനുശേഷം രണ്ടുദിവസം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളുമുണ്ട്. എന്നാൽ കേസെടുക്കാതെ ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അതിനാൽ ഡിവൈ.എസ്. പി അടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് ദമ്പതികൾ പറഞ്ഞു.