കോട്ടാങ്ങൽ പടയണി : കളം ഉണർന്നു,​ ഇന്നും നാളെയും ഗണപതിക്കോലം

Thursday 30 January 2025 1:30 AM IST
കോട്ടാങ്ങല്‍ കരയ്ക്കു വേണ്ടി കടൂര്‍ രാധാകൃഷ്ണകുറുപ്പ് ചൂട്ടുവെക്കുന്നു

മല്ലപ്പള്ളി: കോട്ടാങ്ങൽ പടയണിയിൽ ചൂട്ടു വയ്പ്പ്, ചൂട്ടു വലത്ത്‌ എന്നിവയ്ക്കുശേഷം ആദ്യം എത്തുന്നത് ഗണപതിക്കോലമാണ്. ഇന്നലെ കോട്ടാങ്ങൽ, കുളത്തൂർ കരക്കാരുടെ നേതൃത്വത്തിൽ ചൂട്ടു വലത്തു നടന്നു. കോലം തുള്ളൽ ക്ഷേത്ര മുറ്റത്തു ആരംഭിക്കുന്നത് പടയണിയുടെ മൂന്നും നാലും ദിവസങ്ങളിൽ ഗണപതി കോലത്തിൽ കൂടിയാണ്. ഇതിനെ പിശാച് കോലം എന്നും ചില സ്ഥലങ്ങളിൽ പറയാറുണ്ട്. കോട്ടാങ്ങൽ പടയണിയിൽ പഞ്ച കോലങ്ങളാണ് കളത്തിൽ എത്തുന്നത്. തപ്പു മേളത്തിന്റെ ആസുരിക താളത്തിൽ, ഗണപതിയും പടി വട്ടവും ചവിട്ടി, ചൂട്ടുകറ്റകളുടെ അകമ്പടിയോടെ , ആർപ്പു വിളികളുടെ ആവേശത്തിലാണ് പഞ്ച കോലങ്ങൾ കളത്തിൽ എഴുന്നെള്ളുന്നത്. മുതിർന്ന പടയണി കലാകാരന്മാർ തുള്ളുന്ന ആശാൻ കോലമാണ് ഗണപതി കോലത്തിലെ മുഖ്യ ആകർഷണം. നിരവധി ചുവടുകളും, അഭ്യാസ മുറകളും കാട്ടുന്ന ആശാൻ കോലം കരക്കാരെ വിസ്മയിപ്പിക്കാറുണ്ട്. ഇന്ന് രാത്രി 11 ന് കുളത്തൂർ കരയുടെയും നാളെ രാത്രി 11ന് കോട്ടാങ്ങൽ കരയുടെയും ഗണപതി കോലങ്ങൾ കളത്തിൽ എത്തും. ഫെബ്രുവരി 1,2 അടവി പള്ളിപ്പാന യും നടക്കും. 3,4 വലിയ പടയണി നടക്കും. വലിയ പടയണി നാളുകളിൽ വേലയും വിളക്കും, മഹാ ഘോഷയാത്ര,തിരുമുമ്പിൽ വേല,തിരുമുഖദർശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.