ഉദ്യോഗസ്ഥരിൽ കൈക്കൂലിശീലം വർദ്ധിച്ചു; വിജിലൻസ് കേസുകളും

Wednesday 05 February 2025 4:18 AM IST

തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണം കൂടുന്നു.ഇതുമായി ബന്ധപ്പെട്ട് കോടതികളിൽ കഴിഞ്ഞ വർഷം 1259 കേസുകളെത്തി.

കഴിഞ്ഞ വർഷം 39 ഉദ്യോഗസ്ഥരെയും രണ്ട് കേന്ദ്ര സർക്കാർ ജീവനക്കാരെയും മൂന്ന് ഏജന്റുമാരെയും ഉൾപ്പെടെ ആകെ 44 പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൂടുതലും റവന്യൂ വകുപ്പിൽ നിന്നാണ് പിടികൂടിയത്. റവന്യൂ വകുപ്പിലെ 20 ഉദ്യോഗസ്ഥരെയും തദ്ദേശ വകുപ്പിലെ 10 ഉദ്യോഗസ്ഥരെയും പിടികൂടി. വില്ലേജ് ഓഫീസുകളിലെ അഴിമതി കുറയ്ക്കാൻ ഓപ്പറേഷൻ സുതാര്യത എന്ന പേരിൽ വ്യാപക പരിശോധനകൾ നടത്തിയെങ്കിലും ഫലംകണ്ടില്ല.

മുമ്പ് അഞ്ഞൂറും ആയിരവുമൊക്കെയായിരുന്ന സ്ഥാനത്ത് ഇപ്പോൾ ലക്ഷങ്ങൾവരെ വാങ്ങുന്നവരുണ്ട്. ഗൂഗിൾ പേ വഴിയും അക്കൗണ്ട് നമ്പറിലേക്ക് ഡെപ്പോസിറ്റ് ചെയ്യിച്ചും കൈക്കൂലി കൈപ്പറ്റിയവർ വിജിലൻസിന്റെ പിടിയിലായിട്ടുണ്ട്.

കോടതി വിചാരണയിൽ

(വർഷവും കേസുകളും)

2018 - 907 2019 - 918 2020 - 921 2021 - 1030 2022 - 1405 2023 - 1104 2024 - 1259

കൈക്കൂലി കേസിൽ

ശിക്ഷിക്കപ്പെട്ടവർ

2018 - 61 2019 - 56 2020 - 23 2021 - 20 2022 - 75 2023 - 54 2024 - 94

ഇടത് സർക്കാരാണ് ഭരിക്കുന്നതെങ്കിലും സത്യം മറച്ചുവയ്ക്കാനാകില്ല. തൃശൂർ കോർപറേഷനിൽ എൽ.ഇ.ഡി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് ലഭിക്കേണ്ട അനുമതിക്കായി കൊടുത്ത ഫയൽ ഒപ്പിട്ട് കിട്ടിയത് മൂന്ന് വർഷങ്ങൾക്കു ശേഷമാണ്. അതും താൻ തന്നെ പല തവണ ഇടപെട്ടതിനുശേഷം. ഉദ്യോഗസ്ഥർ ഫയലുകൾ വച്ച് താമസിപ്പിക്കുന്നതും കൈക്കൂലി വാങ്ങുന്നതും ഇനിയും കുറഞ്ഞിട്ടില്ല.

-എം.കെ.വർഗീസ്,

മേയർ, തൃശൂർ കോർപറേഷൻ