8 ദിവസം, 5 അകാല മരണം: കെ.എസ്.ആർ.ടി.സി ജീവനക്കാർ ഭീതിയിൽ
തിരുവനന്തപുരം: ഫെബ്രുവരി 7ന് കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ മണികണ്ഠൻ, 9ന് പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ ആർ.വി.അരുൺ, 12ന് വടകരയിലെ കണ്ടക്ടർ കെ.മുരളി, 14ന് കുമിളിയിലെ ഇൻസ്പെക്ടർ പ്രദീപ്‌കുമാർ, പത്തനംതിട്ടയിലെ ഡ്രൈവർ പി.കെ.അശോകൻ നായർ...
എട്ടു ദിവസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയിൽ 5 ജീവനുകളാണ് നഷ്ടപ്പെട്ടത്. ഈ വർഷം 46 ദിവസത്തിനുള്ളിൽ അകാലചരമം പൂകിയവരുടെ എണ്ണം 16. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു മരണം!
മിക്കവരുടെയും മരണകാരണം ഹൃദയസ്തംഭനം. ചിലരുടേത് ആത്മഹത്യ.
മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഭീതിയിലാണ് ഈ പൊതുമേഖലാ സ്ഥാനപനത്തിലെ ജീവനക്കാർ. അമിതമായ ജോലിഭാരവും ശിക്ഷാനടപടികൾ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദവുമാണ് അകാല മരണങ്ങൾ വർദ്ധിക്കുന്നതിനു കാരണമെന്ന് നിഗമനം. ഇതു സംബന്ധിച്ച് പഠനം നടത്തുന്നതിനോ പരിഹാര നടപടികൾ സ്വീകരിക്കുന്നതിനോ കെ.എസ്.ആർ.ടി.സി മാനേജ്മെന്റോ ഗതാഗതവകുപ്പോ തയ്യാറായിട്ടില്ല.
ജീവനക്കാർ കുറഞ്ഞു;
ജോലിഭാരം കൂടി
2018നുശേഷം കെ.എസ്.ആർ.ടി.സിയിൽ സ്ഥിരനിയമനം ഉണ്ടായിട്ടില്ല. 10 വർഷം മുമ്പ് 8,500 താത്കാലിക ജീവനക്കാരുൾപ്പെടെ 43,000 ജീവനക്കാരുണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 23,000 സ്ഥിരം ജീവനക്കാരും 3200 താത്കാലിക ജീവനക്കാരും.
മിക്കപ്പോഴും ഡബിൾ ഡ്യൂട്ടി, ഒന്നര ഡ്യൂട്ടി എന്നിവ ചെയ്യേണ്ടി വരുന്നു.ആഹാരക്രമീകരണം ആവശ്യമുള്ളവർക്ക് ഡ്യൂട്ടിമാറ്റം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.കളക്ഷൻ ടാർജറ്റ് സൃഷ്ടിക്കുന്ന സമ്മർദ്ദം
മെഡിസെപ്പ് പോലുള്ള ആരോഗ്യപദ്ധതികൾ ഇല്ല. ആരോഗ്യപ്രശ്നങ്ങളുണ്ടായാലും ലീവ് കിട്ടാൻ ബുദ്ധിമുട്ട്. പെട്ടെന്ന് ലീവെടുത്താൻ കാരണംകാണിക്കൽ നോട്ടീസ്. പിന്നാലെ നടപടി.
കൃത്യതയില്ലാത്ത ശമ്പള വിതരണം. ചികിത്സയ്ക്കുപോലും പി.എഫിൽ നിന്നും ലോൺ കിട്ടാത്ത അവസ്ഥ. തലേദിവസം മദ്യപിച്ചാലും ഡ്യൂട്ടിക്കെത്തുമ്പോൾ പരിശോധനയും അവഹേളനവും.
കൃത്യമായി ശമ്പളം നൽകാത്തതും ആനൂകൂല്യങ്ങൾ നിഷേധിക്കുന്നതും ജീവനക്കാരിൽ ഒരു വിഭാഗത്തെ കടബാദ്ധ്യതയിലാക്കുന്നു. സമ്മർദ്ദം കൂടിയാകുമ്പോൾ പലർക്കും താങ്ങാനാവുന്നില്ല
- എം.ജി. രാഹുൽ, സെക്രട്ടറി
ട്രാസ്പോർട്ട് എപ്ലോയീസ് യൂണിയൻ