ഹോ... എന്തൊരു ചൂട് ...സജീവമായി കരിമ്പ് വിപണി

Saturday 22 February 2025 1:10 AM IST
ശാസ്താംകോട്ടയിൽ വഴിയോരത്ത് പ്രവർത്തിക്കുന്ന കരിമ്പ് ജ്യൂസ് വിൽപ്പന കേന്ദ്രം

ശാസ്താംകോട്ട: വേനൽ കടുത്തതോടെ പാതയോരത്ത് കരിമ്പ് ജ്യൂസ് വിപണി സജീവമായി. ശാസ്താംകോട്ട - ചവറ റോഡിന്റെ വശങ്ങളിൽ താത്കാലിക കേന്ദ്രങ്ങളൊരുക്കി കച്ചവടസ്ഥാപനങ്ങൾ സജീവമായിട്ടുണ്ട്. കർണാടകയിലെ മൈസൂർ, തമിഴ്നാട്ടിലെ കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കരിമ്പെത്തുന്നത്. ലഭ്യത അനുസരിച്ച് പൊള്ളാച്ചി, ഉദുമൽപേട്ട എന്നിവിടങ്ങളിൽ നിന്നും കരിമ്പ് എടുക്കാറുണ്ട്. ഒരു ഗ്ലാസ് കരിമ്പ് ജ്യൂസിന് മുൻപ്
25 മുതൽ 30 രൂപ വരെ ആയിരുന്നുവെങ്കിലും കരിമ്പിന്റെ ലഭ്യതക്കുറവ് കാരണം നിലവിൽ 40 രൂപയ്‌ക്കാണ് വിൽക്കുന്നത്.

വരവ് കുറഞ്ഞു, വില കൂടും
കാലാവസ്ഥയിലെ മാറ്റങ്ങൾ കാരണം ഇത്തവണ കരിമ്പ് വരവിൽ കുറവുണ്ടായിട്ടുണ്ട്. അതുകൊണ്ട് വില ഇനിയും കൂടാൻ സാദ്ധ്യതയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. സർബത്ത്, നാരങ്ങ സോഡ തുടങ്ങിയ പാനിയങ്ങളുടെയും കച്ചവടം പൊടിപൊടിക്കുന്നുണ്ട്. മൈസൂരിൽ നിന്ന് കരിമ്പുവരവ് നിലയ്‌ക്കുമ്പോഴാണ് ഏപ്രിലോടുകൂടി കോയമ്പത്തൂർ വിപണി സജീവമാകാറുള്ളതെന്നും വഴിയോര വ്യാപാരികൾ പറയുന്നു.

ഈ കൊടും ചൂടിൽ കരിമ്പ് ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിറുത്താനും ഊർജം വർദ്ധിപ്പിക്കാനും സഹായിക്കും. ദിനം പ്രതി 100 മുതൽ 250 ഗ്ലാസോളം ജ്യൂസ് വിൽപ്പന നടത്താറുണ്ട്.

റഹീം
കരിമ്പ് വ്യാപാരി