സി.പി.എം സെമിനാറിൽ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, കേരളത്തെ പുകഴ്ത്തി പ്രസംഗം
കണ്ണൂർ: സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് കേരളത്തെ പുകഴ്ത്തി കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. കോൺഗ്രസ്, ലീഗ് നേതാക്കൾ വിട്ടുനിന്ന പരിപാടിയിലാണ് മണിശങ്കർ അയ്യർ പങ്കെടുത്തത്. കേരളം തദ്ദേശ സ്വയംഭരണ സ്ഥാപന നടത്തിപ്പിൽ മാതൃകയാണെന്നും മുൻ ധനമന്ത്രി തോമസ് ഐസക്കുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വ്യവസായ വകുപ്പിനെ പ്രശംസിച്ച ശശി തരൂരിന്റെ നിലപാടിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് മറ്റൊരു പാർട്ടി ദേശീയ നേതാവ് സി.പി.എം വേദി പങ്കിട്ടത്. കണ്ണൂരിൽ എ.കെ.ജി പഠന ഗവേഷണ കേന്ദ്രം, പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിച്ച അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവുമെന്ന അന്താരാഷ്ട്ര സെമിനാറിലാണ് മണിശങ്കർ അയ്യർ പങ്കെടുത്തത്.
സെമിനാറിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും കെ.പി.സി.സി, ഡി.സി.സി നേതാക്കൾ പങ്കെടുത്തിരുന്നില്ല. കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്, മുസ്ലിംലീഗ് നേതാക്കളായ എം.കെ.മുനീർ, സി.ടി.അഹമ്മദലി തുടങ്ങിയവരടക്കമാണ് വിട്ടുനിന്നത്. സെമിനാറിനായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അരലക്ഷം രൂപ വീതം നിർബന്ധിത പിരിവ് നടത്തിയതിനെതിരെയും കോൺഗ്രസ് നേതൃത്വം രംഗത്തുവന്നിരുന്നു.
അതേസമയം, സെമിനാറിൽ പങ്കെടുത്തവരിൽ നാലിൽ ഒരാൾ ജില്ലയിൽ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ നിന്നാണെന്ന് മുഖ്യ സംഘാടകരിലൊരാളായ സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.