ഇലക്ഷൻ ലക്ഷ്യമിട്ട് അതിവേഗ വികസനം; ആക്ഷൻ പ്ളാൻ തയ്യാറാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: വികസന പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ സർക്കാർ കർമ്മപദ്ധതി ആവിഷ്കരിക്കുന്നു. ഈ വർഷം പൂർത്തീകരിക്കാൻ സമയക്രമം നിശ്ചയിച്ച് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
ഓരോ മാസവും പുരോഗതി മുഖ്യമന്ത്രി വിലയിരുത്തും. ജില്ലകളിൽ മന്ത്രിമാർ,എം.എൽ.എമാർ, ജില്ലാ കളക്ടർ എന്നിവരുൾപ്പെട്ട സമിതി ഓരോ ആഴ്ചയും വിലയിരുത്തും.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ, മുമ്പെങ്ങുമില്ലാത്തവിധം വികസനം സാദ്ധ്യമാക്കിയ സർക്കാർ എന്ന പ്രതിഛായ സൃഷ്ടിക്കലാണ് ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടി ഉജ്ജ്വല വിജയമായതിന്റെ ആവേശത്തിലാണ് സർക്കാർ.
ആകെ 1,52,905.67 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. ഇതിൽ 1,15,747 കോടി രൂപയുടെ ധാരണാ, താത്പര്യ പത്രം ഒപ്പിട്ടു. 374 കമ്പനികൾ നിക്ഷേപത്തിന് തയ്യാറായി. ഐ.ടി രംഗത്തെ രണ്ട് ലക്ഷം ഉൾപ്പെടെ ആകെ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
നിർമ്മാണ പുരോഗതി കൈവരിക്കാത്ത കോവളം- ബേക്കൽ ജലപാത പദ്ധതിക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
പൂർത്തിയാക്കാൻ
ശ്രമിക്കുന്ന പദ്ധതികൾ
(മൊത്തം ചെലവ്, തുക കോടിയിൽ)
എൻ.എച്ച് 66.......................66,000 (കേന്ദ്രതുക അടക്കം)
തീരദേശ ഹൈവേ................ 6,500
മലയോര ഹൈവേ.............. 3,600
കെ.ഫോൺ..............................1560
4 ഐ.ടി പാർക്കുകൾ.......... 1000
മെഡിക്കൽ ഡിവൈസ്.......... 202
അടുത്തഘട്ടത്തിലേക്ക്
കടക്കുന്ന പദ്ധതികൾ
( മൊത്തം തുക കോടിയിൽ)
വിഴിഞ്ഞം തുറമുഖം.......................... 8867.14
കൊച്ചി മെട്രോ....................................... 1957
കൊച്ചി വാട്ടർ മെട്രോ........................1136.83
പള്ളിപ്പുറം സ്പേസ് പാർക്ക്.......... 241.38 കോടി
പുതിയ പദ്ധതികൾ
15,000 സ്റ്റാർട്ടപ്പുകൾ
സയൻസ് പാർക്കുകൾ
കൊച്ചിയിൽ ഫാർമ പാർക്ക്
തിരുവനന്തപുരം ലൈറ്റ് മെട്രോ
വെള്ളൂരിൽ റബ്ബർ അധിഷ്ടിത വ്യവസായം
തൊടുപുഴയിൽ സ്പൈസസ് പാർക്ക്
തിരുവനന്തപുരത്ത് ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രം
തിരുവനന്തപുരം, കൊല്ലം, പൊന്നാനി, ആറന്മുള, കോഴിക്കോട് പൈതൃക ടൂറിസം
''കേരളം വലിയൊരു നഗരമാണ് അതിനുസരിച്ചുളള വികസനമാണ് നടപ്പിലാക്കുന്നത്. നിക്ഷേപക ഉച്ചകോടിയുടെ വിജയം വികസനകുതിപ്പിന് കരുത്താകും''
- പി.രാജീവ്, വ്യവസായമന്ത്രി
`2025ൽ കേരളത്തിന്റെ സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാക്കൽ ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്'
-പി.എ.മുഹമ്മദ് റിയാസ്,
പൊതുമരാമത്ത് മന്ത്രി