കൊട്ടാരക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ 75.37 ശതമാനം പോളിംഗ്

Tuesday 25 February 2025 1:18 AM IST

കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കൽ ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിടൽ പൂർത്തിയായി. 75.37 ശതമാനം വോട്ടിംഗ് നടന്നു. ആകെ 857 വോട്ടാണ് ഉണ്ടായിരുന്നത്. ഇതിൽ 301 പുരുഷൻമാരും 345 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. കൗൺസിലറായിരുന്ന സി.പി.ഐയിലെ ഗ്രേസി സാമുവൽ മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സി.പി.ഐയിലെ മഞ്ജു സാം ഇടത് മുന്നണിയ്ക്കുവേണ്ടിയും കോൺഗ്രസിലെ ലിസി അലക്സ് യു.ഡി.എഫിനുവേണ്ടിയും ബി.ജെ.പിയിലെ ആർ.മീനാകുമാരി എൻ.ഡി.എയ്ക്ക് വേണ്ടിയുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. കില പ്രിൻസിപ്പൽ എ.അനുവാണ് വരണാധികാരി. വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് കൊട്ടാരക്കര ഗവ.ഗേൾസ് ഹൈസ്കൂളിൽ നടക്കും. വൻ പൊലീസ് കാവൽ വോട്ടെണ്ണൽ കേന്ദ്രത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്.