പ്രവാസികൾക്ക് കോളടിച്ചു, യുഎഇയിൽ കാത്തിരുന്ന പ്രഖ്യാപനമെത്തി

Tuesday 25 February 2025 12:37 PM IST

അബുദാബി: റംസാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവൻ വിശ്വാസികൾ. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്‌സ് (ഔഖ്ഫ്) പ്രസിദ്ധീകരിച്ച ഹിജ്‌റ കലണ്ടർ പ്രകാരം, ഈ വർഷം മാർച്ച് ഒന്നിന് റംസാൻ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ പിറ കാണുന്നതിന് അനുസരിച്ചായിരിക്കും കൃത്യമായ തീയതി. ഷബാന്റെ 29ാം ദിവസമായ ഫെബ്രുവരി 28ന് ഔദ്യോഗിക കമ്മിറ്റികൾ യോഗം ചേർന്ന് റംസാൻ തീയതി നിശ്ചയിക്കും. ഇപ്പോഴിതാ റംസാനോടനുബന്ധിച്ച് പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമായി ജോലി സമയം വെട്ടിക്കുറച്ചിരിക്കുകയാണ് യുഎഇ.

റംസാൻ മാസത്തിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജോലി സമയത്തെക്കുറിച്ചുള്ള അറിയിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. മലയാളികൾ അടക്കം യുഎഇയിൽ കൂടുതൽ പ്രവാസികളും ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയിലാണ്. യുഎഇയിലുടനീളം ജോലി സമയം രണ്ട് മണിക്കൂർ കുറയ്ക്കുമെന്നാണ് മാനവ വിഭവശേഷി, സ്വദേശി വത്കരണ മന്ത്രാലയം (മോഹ്‌റെ) അറിയിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് അവരുടെ താൽപര്യങ്ങൾക്കും ജോലിയുടെ സ്വഭാവത്തിനും അനുസൃതമായി, റംസാൻ മാസത്തിൽ ജോലി ക്രമീകരിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നേരത്തെ, ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (ഫഹർ) റംസാനിൽ പൊതുമേഖലാ ജീവനക്കാർക്കുള്ള പ്രവൃത്തി സമയം അറിയിച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും പ്രവൃത്തി സമയം. വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയമെന്നുമാണ് ഫഹർ അറിയിച്ചത്.