വയനാട് പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിന് 26.56 കോടി നഷ്ടപരിഹാരം
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4075 ഹെക്ടർ ഭൂമിക്ക് 26.56കോടി നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ടൗൺഷിപ്പ് നിർമ്മിക്കുന്നതിനാണ് വൈത്തിരി താലൂക്കിലെ ഈ ഭൂമി ഏറ്റെടുക്കുന്നത്.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠനാവശ്യത്തിന് 10 ലക്ഷം രൂപ വീതം അനുവദിക്കാനും തീരുമാനിച്ചു. 18 വയസ്സു വരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയോടെയാണ് ധനസഹായം അനുവദിക്കുന്നത്. വനിതാ, ശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്. ഈ തുക ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ കുട്ടിയുടെ രക്ഷിതാവിന് മാസം തോറും നൽകും.
വയനാട് ടൗൺഷിപ്പ് പദ്ധതികൾക്കായി രൂപീകരിച്ച പദ്ധതി നിർവഹണ യൂണിറ്റിൽ കൂടുതൽ തസ്തികൾ അനുവദിക്കും.അക്കൗണ്ട്സ് ഓഫീസർ, സിവിൽ എൻജിനിയർ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്. ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ എന്ന തസ്തിക ഫിനാൻസ് ഓഫീസർ എന്ന് പുനർനാമകരണം ചെയ്യും. ജീവനക്കാരുടെ നിയമനത്തിന് വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസർക്ക് അനുമതി നൽകി. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ തലവനായി വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തി.