പന്നിയങ്കരയിലെ ടോൾ ഇളവ്; ആശങ്ക തീരാതെ പ്രദേശവാസികൾ

Friday 21 March 2025 1:24 AM IST

വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയുടെ ഏഴര കിലോമീറ്റർ പരിധിയിലുള്ള പ്രദേശവാസികൾക്ക് സൗജന്യ യാത്രയെന്ന നിലപാടിൽ ടോൾ കമ്പനിയും പത്തു കിലോമീറ്റർ വരെ സൗജന്യം വേണമെന്ന ആവശ്യത്തിൽ സംയുക്ത സമരസമിതിയും ഉറച്ചു നിൽക്കുന്നതിനിടെ ടോൾ കമ്പനിയുമായി ഭരണ നേതൃത്വത്തിന് രഹസ്യ ധാരണയെന്ന ആരോപണം ശക്തമാകുന്നു. ടോൾ പ്ലാസയുടെ ഏഴര കിലോമീറ്റർ വായു ദൂരത്തിലുള്ളവർക്ക് സൗജന്യ പാസ് അനുവദിക്കാൻ തയ്യാറായി ടോൾ കമ്പനി നിർദിഷ്ട പ്രദേശത്തെ വാഹന ഉടമകളിൽ നിന്നും ആർ.സി ബുക്കിന്റെ പകർപ്പും രണ്ട് തിരിച്ചറിയൽ രേഖകളുടെ കോപ്പികളും വാങ്ങുന്നുണ്ട്. സൗജന്യമില്ല എന്ന നിലയിൽ നിന്ന് വിട്ടുവീഴ്ച്ച ചെയ്തു എന്ന് കമ്പനി വാദിക്കുന്നു. എന്നാൽ 10 കിലോമീറ്റർ ദൂരപരിധിയിലുള്ളവർക്ക് സൗജന്യ യാത്ര നൽകണമെന്ന ആവശ്യം കമ്പനി ശ്രദ്ധിക്കുന്നേയില്ല.

വടക്കഞ്ചേരി മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾകേന്ദ്രത്തിൽ 7.5 കിലോമീറ്റർ ചുറ്റളവിലുള്ള വർക്ക് സൗജന്യമെന്ന നിർദേശം പ്രദേശവാസികൾ ചേർന്ന് രൂപവത്കരിച്ച പന്തലാംപാടം സംയുക്ത സമരസമിതിയാണ് അംഗീകരിച്ചത്. കെ.രാധാകൃഷ്ണൻ എം.പിയുടെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റി യോഗത്തിലാണ് ഈ നിർദേശമുണ്ടായത്. തുടർന്ന് 7.5 കിലോമീറ്റർ ദൂരപരിധി അംഗീകരിച്ചതായി കാണിച്ച് എം.പി, എം.എൽ.എ, കളക്ടർ, കരാർ കമ്പനി എന്നിവർക്ക് സമരസമിതി കത്ത് നൽകി. കഴിഞ്ഞ വെള്ളിയാഴ്ച ആറംഗ കമ്മിറ്റിയിലെടുത്ത ഏഴര കിലോമീറ്റർ നിർദേശം പിന്നീട് സർവകക്ഷി യോഗത്തിൽ അവതരിപ്പിച്ചപ്പോൾ 10 കിലോമീറ്റർ സൗജന്യം വേണമെന്ന് ജനകീയ സമരസമിതിയും ചില രാഷ്ട്രീയ കക്ഷികളും ഉന്നയിച്ചു.

ഇതോടെ 7.5 കിലോമീറ്ററിനും 10 കിലോമീറ്ററിനുമിടയിലുള്ള പ്രധാന സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി സൗജന്യപരിധി നിശ്ചയിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തെങ്കിലും കരാർ കമ്പനി അംഗീകരിച്ചില്ല. ഈ മാസം 25നകം വിഷയത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ ആർക്കും സൗജന്യമില്ലെന്ന നിലപാടിലാണ് ടോൾ കമ്പനി.