ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു; മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

Thursday 27 March 2025 5:17 PM IST

കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടുകളൊരുങ്ങുന്നു. മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഏഴ് സെന്റ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്‌തീർണമുള്ള വീടുകളാണ് ദുരിതബാധിതർക്കായ നിർമിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ കെ രാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു. എസ്റ്റേറ്റ് ഉടമകളും സർക്കാരും തമ്മിൽ വില സംബന്ധിച്ച കേസ് നിലനിൽക്കുന്നതിനാൽ കോടതിവിധി പ്രകാരം പ്രതീകാത്മകമായാണ് 64 ഹെക്ടർ ഭൂമി ഏറ്റെടുത്തിരിക്കുന്നത്.

കൽപ്പറ്റ ബൈപ്പാസിനോട് ചേർന്ന് 64 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ടൗൺഷിപ്പിൽ അംഗൻവാടി, കമ്മ്യൂണിറ്റി സെന്റർ, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയും ഉണ്ടാകും. പുനർനിർമ്മാണത്തിലെ ലോകമാതൃകയ്ക്കാണ് തുടക്കമിടുന്നതെന്നും ഒരു ദുരന്തബാധിതനും ഒറ്റപ്പെടില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ജനങ്ങളെ ഒരുമിച്ച് നിർത്താനാണ് ടൗൺഷിപ്പ് ആശയം നടപ്പാക്കുന്നത്. കോടതി വ്യവഹാരങ്ങളിൽപ്പെട്ടതിനാലാണ് വീട് നിർമ്മാണം വൈകിയതെന്നും മന്ത്രി വ്യക്തമാക്കി.