'മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിലുണ്ടായിരുന്നത് വെറും 80 രൂപ, ശമ്പളം മുഴുവൻ അയച്ചത് മലപ്പുറം സ്വദേശിക്ക്', വെളിപ്പെടുത്തി മേഘയുടെ പിതാവ്
പത്തനംതിട്ട: ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ മേഘയെ ആൺസുഹൃത്തായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്‌തതായി പരാതി. ഫെബ്രുവരി മാസത്തെ ശമ്പളം ഉൾപ്പെടെ ഇയാളുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്‌ഫർ ചെയ്‌തുവെന്ന് മേഘയുടെ പിതാവ് മധുസൂദനൻ പറഞ്ഞു. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ വെറും 80രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
'മലപ്പുറം ജില്ലയിലെ എടപ്പാളുള്ള സുകാന്ത് സുരേഷ് എന്നയാളുമായിട്ടായിരുന്നു മകൾ പ്രണയത്തിലായിരുന്നത്. ഇയാൾ മകളെ നിരന്തരം സാമ്പത്തികമായി ചൂഷണം ചെയ്യുന്നുണ്ടായിരുന്നു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഞങ്ങൾ പരിശോധിച്ചു. കിട്ടുന്ന പണം മുഴുവൻ അയാൾക്ക് അയച്ചുകൊടുത്തതായാണ് മനസിലായത്. തിരിച്ച് ഓരോ മാസവും 500 അല്ലെങ്കിൽ 1000രൂപ അയാൾ ചെലവിന് അയച്ച് നൽകിയിട്ടുണ്ട്. കയ്യിൽ പണമില്ലാത്തതിനാൽ ഉച്ചയ്‌ക്ക് മകൾ ഭക്ഷണം പോലും കഴിച്ചിരുന്നില്ല എന്ന് ചില സുഹൃത്തുക്കൾ വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു. പണം മുഴുവൻ വീട്ടിൽ കൊടുത്തുവെന്നാണ് മേഘ അവരോട് പറഞ്ഞിരുന്നത്. ഫെബ്രുവരി 28ന് കിട്ടിയ ശമ്പളം പോലും അവന്റെ അക്കൗണ്ടിലേക്ക് അയച്ചു. ', മധുസൂദനൻ പറഞ്ഞു.
മേഘ മരിച്ച ദിവസം തന്നെ ഐബി ഉദ്യോഗസ്ഥനും മലപ്പുറം സ്വദേശിയുമായ യുവാവിനെതിരെ കുടുംബം ആരോപണം ഉയർത്തിയിരുന്നു. മരണം ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിച്ച പേട്ട പൊലീസ് അതിലേക്ക് നയിച്ച സാഹചര്യം അന്വേഷിച്ച് വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് വീട്ടുകാർ കൂടുതൽ തെളിവുമായി രംഗത്തെത്തിയിരിക്കുന്നത്. മേഘയുടെ ഫോൺ ഉൾപ്പെടെ പൊലീസിന്റെ കൈവശമുണ്ട്. ലാപ്‌ടോപ്പും കുടുംബം പൊലീസിന് കൈമാറി. ഇവ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.