ജില്ലയിൽ പകർച്ചവ്യാധി ഭീഷണി, ഡെങ്കിയും എലിപ്പനിയും ജാഗ്രത വേണം

Sunday 30 March 2025 12:39 AM IST

പത്തനംതിട്ട : ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നത് ആരോഗ്യമേഖലയിൽ ആശങ്കയ്ക്ക് കാരണമായി. ഈ മാസം 28 വരെ 19 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മുപ്പത് പേരിൽ ഡെങ്കിപ്പനി സംശയിക്കുന്നുമുണ്ട്. എലിപ്പനി ഇതുവരെ എട്ട് പേർക്ക് സ്ഥിരീകരിച്ചു. നാലുപേർക്ക് എലിപ്പനി സാദ്ധ്യതയും കണ്ടെത്തിയിട്ടുണ്ട്.

തിരുവല്ല, കോയിപ്രം , ചെറുകോൽ, ഇലന്തൂർ, മെഴുവേലി , വല്ലന, ഓമല്ലൂ‌ർ , കോഴഞ്ചേരി , പഴവങ്ങാടി , ചെന്നീർക്കര , പത്തനംതിട്ട മുനിസിപ്പാലിറ്റി , ഓതറ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി, മല്ലപ്പള്ളി , കൊക്കാത്തോട് , വല്ലന , കവിയൂർ , മല്ലപ്പുഴശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചു. വേനൽമഴ കനത്തതോടെയാണ് ജില്ലയിൽ പകർച്ചവ്യാധികൾ വർദ്ധിക്കുന്നത്. കൊതുക് നശീകരണവും ഉറവിട മാലിന്യ സംസ്കരണവും ഡ്രൈഡേയും നടപ്പാക്കാൻ നിർദേശമുണ്ടെങ്കിൽ പലയിടത്തും പദ്ധതി നിലച്ചമട്ടാണ്.

  • ഈ മാസം 28 വരെയുള്ള കണക്ക്

ഡെങ്കിപ്പനി : 19

സംശയം : 30

എലിപ്പനി : 8

സംശയം : 4

ഹെപ്പറ്റൈറ്റസ് എ പടരുന്നു

മഞ്ഞപ്പിത്ത രോഗികൾ ജില്ലയിൽ വർദ്ധിക്കുന്നുണ്ട്. ഇരുപത്തെട്ട് ദിവസത്തിനുള്ളിൽ 17 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റസ് എ ബാധിച്ച രോഗികളാണ് കൂടുതൽ. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റസ് എ പകരുന്നത്. രോഗികളുമായി അടുത്ത സമ്പർക്കമുള്ളവർക്കും രോഗം പകരാം.

പ്രതിരോധം എങ്ങനെ വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കണം കൊതുക് നിവാരണം നടപ്പിലാക്കുക രോഗ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക വെള്ളംകെട്ടി നിൽക്കാൻ അനുവദിക്കരുത് തിളപ്പിച്ചാറിച്ച വെള്ളം കുടിയ്ക്കുക കൊതുകിന്റെ ഉറവിടം നശീകരണം

ശുചിത്വം പാലിക്കണം. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ചികിത്സ തേടണം.

ആരോഗ്യ വകുപ്പ് അധികൃതർ