എളമക്കര എം.ഡി.എം.എ കേസ് നിഷാദിന്റെ യാത്രകളിലും ബാങ്ക് ഇടപാടുകളിലേക്കും അന്വേഷണം

Tuesday 01 April 2025 12:07 AM IST

കൊച്ചി: 508.4 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ മൊത്തക്കച്ചവടക്കാരൻ, എളമക്കര പുതുക്കലവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം പുറങ്കര മരമുട്ടം വലിയവളപ്പിൽ വീട്ടിൽ മുഹമ്മദ് നിഷാദിന്റെ (38) യാത്രകളിലേക്കും പണം ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പിടിയിലാകുന്നതിന് മൂന്ന് ദിവസം മുമ്പ് ഇയാൾ ഡൽഹിയിൽ പോയിട്ടുണ്ട്. ഇവിടെ നിന്നായിരിക്കാം മയക്കുമരുന്ന് എത്തിച്ചതെന്ന സംശയമാണ് പൊലീസിനുള്ളത്. മറ്റുയാത്രകളുടെ വിവരങ്ങളും ശേഖരിച്ചതായാണ് സൂചന.

രണ്ട് മാസത്തിനിടെ ഇയാൾ വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. പല ഇടപാടുകളും ദുരൂഹവുമാണ്. ഇയാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ല. എം.ഡി.എം.എ തന്റേതല്ലെന്നും മനഃപ്പൂർവം കുടുക്കാൻ വീട്ടിൽകൊണ്ടുവച്ചതെന്നുമാണ് ഇയാൾ ആവർത്തിച്ചത്.

ശനിയാഴ്ച രാത്രി 12ന് വീടുവളഞ്ഞുള്ള മിന്നൽ പരിശോധനയിലാണ് നൗഷാദ് പിടിയിലായത്. ആലുവ കേന്ദ്രീകരിച്ചുള്ള കുപ്പിവെള്ള കമ്പനിയുടെ മറവിലാണ് ഇയാൾ ലഹരിക്കച്ചവടം നടത്തിയിരുന്നത്. കേരളത്തിന് വെളിയിൽ നിന്ന് കിലോക്കണക്കിന് എം.ഡി.എം.എ എത്തിച്ച് 25, 50 ഗ്രാം പായ്ക്കറ്റുകളാക്കി ഗ്രാമിന് 1000 രൂപ നിരക്കിലായിരുന്നു കച്ചവടം. കേസിൽ റിമാൻഡിൽ കഴിയുന്ന നിഷാദിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ് എളമക്കര പൊലീസ്.