ഭക്തിയുടെ പാരമ്യത്തിൽ പതിനായിരങ്ങൾ കാവുതീണ്ടി

Tuesday 01 April 2025 4:04 AM IST

കൊടുങ്ങല്ലൂർ: ഭക്തിക്ക് കലിയുടെ ഭാവം നൽകി കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രാങ്കണത്തിൽ പതിനായിരങ്ങൾ കാവുതീണ്ടി. ഭരണി മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ കാവുതീണ്ടാൻ കോമരങ്ങളും ഭക്തരുമടങ്ങുന്ന വൻ ജനസഞ്ചയമെത്തിയിരുന്നു.

ഉച്ചയോടെ നൂറുകണക്കിന് പേർ കൊടിക്കൂറകളും പട്ടും കുടകളുമായി കാവിലേക്ക് പ്രവഹിച്ചു തുടങ്ങി. കാവുതീണ്ടലിന് മുന്നോടിയായുള്ള തൃച്ചന്ദനച്ചാർത്ത് പൂജ ഉച്ചയ്ക്ക് 12ന് ആരംഭിച്ചു. വിവിധ അവകാശത്തറകളിൽ നിലയുറപ്പിച്ച കോമരങ്ങളും ഭക്തജനങ്ങളും ദേവീ ശരണം വിളികളോടെ ക്ഷേത്രത്തിന്റെ ചെമ്പോലകളിൽ മുളവടികളാൽ ആഞ്ഞടിച്ചും വിജയഭേരി മുഴക്കിയും മൂന്നുവട്ടം ക്ഷേത്രം വലംവച്ച് കാവുതീണ്ടി.