ക്ഷേത്ര കമ്മിറ്റിക്കാർ സ്ഥലമൊരുക്കി, കിണാശ്ശേരിയിൽ വേറിട്ട ഈദ്ഗാഹ്
കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചപ്പോൾ കിണാശ്ശേരിയിൽ കണ്ടത് വേറിട്ട ഈദ് ഗാഹ്. വർഷങ്ങളായി പള്ളിയറക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവവും പെരുന്നാൾ ഈദ് ഗാഹും ഒരേ ഗ്രൗണ്ടിൽ ആഘോഷിക്കുന്നവരാണ് കിണാശ്ശേരിക്കാർ. ഇത്തവണ ക്ഷേത്രോത്സവത്തിനിടെയാണ് ചെറിയ പെരുന്നാൾ വന്നത്. എന്നാൽ ക്ഷേത്ര കമ്മിറ്റിക്കാർ മറിച്ചൊന്ന് ആലോചിച്ചില്ല. ക്ഷേത്രോത്സവത്തിനിടെ ഈദ്ഗാഹിന് ക്ഷേത്ര കമ്മിറ്റി നേതൃത്വം നൽകി. ആയിരക്കണക്കായ ക്ഷേത്ര വിശ്വാസികളെ സാക്ഷി നിർത്തി പെരുന്നാൾ നമസ്‌കാരത്തിന് വഴിയൊരുക്കിയത് നാടിന്റെ മതേതര സംസ്‌കാരത്തിന് ആവേശമായി. മാർച്ച് 30മുതൽ ഏപ്രിൽ നാലുവരെയാണ് പള്ളിയറക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ കിണാശേരി ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കവെയാണ് ഈദ് ഗാഹിനായി ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ വിട്ടുനൽകിയത്. 30ന് രാത്രി 12വരെ നീണ്ടുനിന്ന കലാപരിപാടികൾക്ക് ശേഷം ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കിണാശേരി മസ്ജിദിൻ മുജാഹിദ്ദീൻ പള്ളി നടത്തിപ്പുകാരായ കെ.എം.എസ്.എഫ് (കിണാശേരി മുസ്ലിം സേവാ സംഘം) കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ഒന്നിച്ചാണ് ഈദ് ഗാഹിനായി ഗ്രൗണ്ട് സജ്ജമാക്കിയത്. 31ന് രാവിലെ 7ന് തുടങ്ങിയ ഈദ് ഗാഹിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ 1500ലധികം പേർ പങ്കെടുത്തു. ക്ഷേത്രചടങ്ങുകൾക്കൊപ്പം നിസ്‌കാരവും നടന്നു. സർവമത സഹകരണത്തോടെയാണ് പള്ളിയറക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവം നടത്തിവരുന്നത്. പത്ത് ദിവസം മുമ്പ് പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ അന്നദാനത്തിനും ഇഫ്താർ വിരുന്നിലുമെല്ലാം എല്ലാവരും പങ്കാളികളാകാറുണ്ട്.