അശ്വനി, മുംബയ് ആരംഭം
മുംബയ്: നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 8 വിക്കറ്റിന് കീഴടക്കി ഐ.പി.എൽ പതിനെട്ടാം സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി മുംബയ് ഇന്ത്യൻസ്. ഐ.പി.എല്ലിൽ ഒരിന്ത്യൻ ബൗളറുടെ അരങ്ങേറ്റത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇടം കൈയൻ പേസർ അശ്വനി കുമാറാണ് മുംബയ്യുടെ ജയത്തിൽ പ്രധാന പങ്കുവഹിച്ചത്. വാങ്കഡേയിൽ ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ അശ്വനിയുടെ തകർപ്പൻ ബൗളിംഗിന്റെ പിൻബലത്തിൽ മുംബയ് 116 റൺസിന് ഓൾഔട്ടാക്കി. മറുപടിക്കിറങ്ങിയ മുംബയ് 12.5 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി അനായാസം വിജയലക്ഷ്യത്തിലെത്തി (121/2).
അശ്വനിയാണ് താരം
3 ഓവറിൽ 24 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ അശ്വനിതന്നെയാണ് കളിയിലെ താരം. ഐ.പി.എല്ലിൽ എറിഞ്ഞ ആദ്യ ബോളിൽ തന്നെ കൊൽക്കത്തയുടെ ക്യാപ്ടൻ അജിങ്ക്യ രഹാനെയെ പുറത്താക്കിയാണ് അശ്വനി തുടങ്ങിയത്. മുംബയ്ക്കായി ബോളെറിഞ്ഞ എല്ലാവരും വിക്കറ്റ് വീഴ്ത്തി. അശ്വനയെക്കൂടാതെ ദീപക് ചഹർ രണ്ടും മലയാളി താരം വിഘ്നേഷ് പുത്തൂർ, ട്രെൻഡ് ബോൾട്ട്, ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ,മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അംഗ്ക്രിഷ് രഘുവംശി (26),രമൺദീപ് (22), ഇംപാക്ട് പ്ലെയർ മനീഷ് പാണ്ഡെ (19), റിങ്കു സിംഗ് (17) എന്നിവർക്ക് മാത്രമാണ് കൊൽക്കത്ത ബാറ്റർമാരിൽ അല്പമെങ്കിലും പിടിച്ചു നിൽക്കാനായുള്ളൂ. ആദ്യഓവറിൽ തന്നെ ഓപ്പണർ സുനിൽ നരെയ്നെ (0) ക്ലീൻ ബൗൾഡാക്കി ബോൾട്ട് കൊൽക്കത്തയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു. ഐ.പി.എല്ലിൽ ആദ്യ ഓവറിൽ ബോൾട്ടിന്റെ മുപ്പതാം ഇരയാണ് നരെയ്ൻ. അടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ (1) ആശ്വനി കുമാറിന്റെ കൈയിലെത്തിച്ച് ദീപക് ചഹർ കൊൽക്കത്തയെ ഞെട്ടിച്ചു. നാലാം ഓവറിലെ അഞ്ചാം പന്തിൽ രഹാനെയെ അശ്വനിയും മടക്കിയതോടെ കൊൽക്കത്ത പ്രതിരോധത്തിലായി. ടീം സ്കോർ45ൽ എത്തിയപ്പോൾ തന്നെ അവർക്ക് 5 വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ടോസ് നേടിയ മുംബയ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഈസി ചേസിംഗ്
അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന റയാൻ റിക്കൽറ്റനാണ് (41 പന്തിൽ 62) ചേസിംഗിൽ മുംബയ്യുടെ മുന്നിണിപ്പോരാളിയായത്. 9 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ പുറത്താകാതെ 27 റൺസ് നേടി സൂര്യകുമാർ യാദവ് മുംബയ്യുടെ വിജയം വേഗത്തിലാക്കി. ഇംപാക്ട് പ്ലെയർ രോഹിത് ശർമ്മ (13),വിൽ ജാക്ക്സ് (16) എന്നിവരുടെ വിക്കറ്റുകളാണ് മുംബയ്ക്ക് നഷ്ടമായത്.
ഗംഭീര അരങ്ങേറ്റം
വിഘ്നേഷ് പുത്തൂരിനെപ്പോലെ ഇത്തവണ മുംബയ് ഇന്ത്യൻസിന്റെ ജേഴ്സിയിൽ അരങ്ങേറ്റം അതിഗംഭീരമാക്കി അശ്വനി കുമാർ. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന്റെ താരമായ ആശ്വനി ചണ്ഡീഗഡിനടുത്ത് ഝാൻജെരി സ്വദേശിയാണ്. പഞ്ചാബിനായി 4 വീതം ട്വന്റി-20, ലിസ്റ്റ് എ മത്സരങ്ങളും 2 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും മാത്രമേ 23കാരനായ അശ്വനി ഇതുവരെ കളിച്ചിട്ടുള്ളൂ. മികച്ച താരങ്ങളെ കണ്ടെത്തുന്നതിൽ പേരുകേട്ട മുംബയ് ഇന്ത്യൻസിന്റെ സ്കൗട്ടിംഗ് ടീമിന് വീണ്ടും അഭിമാനിക്കാവുന്ന നേട്ടം സമ്മാനിച്ചിരിക്കുകയാണ് അശ്വനി. ഐ.പി.എൽ അരങ്ങേറ്റത്തിൽ 4 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന ചരിത്ര നേട്ടമാണ് ഇന്നലെ അശ്വനി സ്വന്തമാക്കിയത്. ഐ.പി.എല്ലിൽ എറിഞ്ഞ ആദ്യ ബോളിൽ വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ മുംബയ് ഇന്ത്യൻസ് താരവുമാണ് അശ്വനി. രഹാനെയെ കൂടാതെ റിങ്കു, മനീഷ്,റസ്സൽ എന്നിവരെയാണ് അശ്വനി പുറത്താക്കിയത്.
ആദ്യ ജയത്തിന് പിന്നാലെ പരാഗിന് പിഴ ഗോഹട്ടി: രാജസ്ഥാന്റെ സീസണിലെ ആദ്യ ജയത്തിന് പിന്നാലെ നായകൻ റിയാൻ പരാഗിന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപ പിഴ ശിക്ഷ. നിശ്ചിത സമയത്ത് രാജസ്ഥാൻ ഓവറുകൾ എറിഞ്ഞ് തീർക്കാതിരുന്നതിനാലാണ് പരാഗിന് പിഴ ശിക്ഷ ലഭിച്ചത്.നേരത്തേ മുംബയ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയ്ക്കും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ശിക്ഷ ലഭിച്ചിരുന്നു. ഫോണെറിഞ്ഞും പുലിവാൽ പിടിച്ചു അതേസമയം മത്സരം കഴിഞ്ഞ് ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സെൽഫിയെടുത്ത ശേഷം 'ലോക്കൽ ബോയ് "കൂടിയായ പരാഗ് ഫോൺ എറിഞ്ഞ് കൊടുത്ത സംഭവം വിവാദമായി. ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളായ ഏഴ് പേർക്കൊപ്പം സെൽഫിയെടുത്ത ശേഷം പരാഗ് ഫോൺ അശ്രദ്ധമായി ഉടമസ്ഥന് എറിഞ്ഞ് കൊടുക്കുകയായിരുന്നു. നിലത്ത് വീഴാതെ കഷ്ടിച്ചാണ് ഗ്രൗണ്ട് സ്റ്റാഫിലൊരാൾ ഫോൺ കൈപ്പിടിയിൽ ഒതുക്കിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ രാജസ്ഥാൻ ഞായറാഴ്ച ഗോഹട്ടിയിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 6 റൺസിന് കീഴടക്കിയാണ് ഐ.പി.എൽ 18-ാം സീസണിലെ ആദ്യ ജയം നേടിയത്. രാജസ്ഥാനുയർത്തിയ 183 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസേ നേടാനായുള്ളൂ. 44 പന്തിൽ 63 റൺസെടുത്ത ക്യാപ്ടൻ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. രാജസ്ഥാനായി വാനിൻഡു ഹസരങ്ക 4 വിക്കറ്റ് വീഴ്ത്തി. ഫോമിലേക്ക് തിരിച്ചെത്തിയ ജോഫ്ര ആർച്ചർ 3 ഓവറിൽ 1മെയ്ഡനുൾപ്പെടെ 13 റൺസ് മാത്രം വിട്ടുകൊടുത്ത് 1 വിക്കറ്റ് വീഴ്ത്തി. കളിച്ച 3 മത്സരങ്ങളിൽ ചെന്നൈയുടെ രണ്ടാമത്തെ തോൽവിയാണിത്. സഞ്ജു ബംഗളൂരുവിൽ 5ന് പഞ്ചാബിനെതിരായ മത്സരത്തിൽ രാജസ്ഥാന്റെ സ്ഥിരം നായകൻ സഞ്ജു സാംസൺ ക്യാപ്ടൻ സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. സഞ്ജുവിന്റെ കൈ വിരിലിലെ പരിക്ക് പൂർണമായി ഭേദമാകാത്തതിനാൽ ആദ്യ മൂന്ന് മത്സരങ്ങളിലേക്കാണ് പരാഗിനെ രാജസ്ഥാൻ ക്യാപ്ടനായി പ്രഖ്യാപിച്ചത്. സഞ്ജു ചെന്നൈക്കെതിരായ മത്സരത്തിന് ശേഷം ഗോഹട്ടിയിൽ നിന്ന് ബംഗളുരുവിൽ ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ എത്തിയിരുന്നു.വിക്കറ്റ് കീപ്പിംഗിനുള്ള അനുമതി തേടിയാണ് സഞ്ജു ബംഗളൂരുവിൽ എത്തിയത്. സെന്റർ ഓഫ് എക്സലൻസിൽ കൂടുതൽ പരിശോധനകൾക്ക് വിധേയനാകുന്ന സഞ്ജു, സമ്പൂർണ ഫിറ്റ്നസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഐ.പി.എല്ലിന് മുമ്പ് സെന്റർ ഓഫ് എക്സലൻസിൽ നടത്തിയ പരിശോധനകൾക്ക് ശേഷം ബാറ്റ് ചെയ്യുന്നതിന് മാത്രം അനുമതി ലഭിച്ചിരുന്ന സഞ്ജു രാജസ്ഥാന്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇംപാക്ട് പ്ലെയറായാണ് കളിച്ചത്.