ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസി ഉപയോഗിച്ചത് പെൺ​സുഹൃത്തിന്റെ സിം

Wednesday 09 April 2025 2:58 AM IST

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് പെൺസുഹൃത്തിന്റെ പേരിലുള്ള സിം കാർഡാണെന്ന് എക്സൈസിന് വിവരം ലഭിച്ചു. പെൺസുഹൃത്ത് തിരുവനന്തപുരം സ്വദേശിനിയാണ്. ഇവർ മാസങ്ങൾക്കു മുൻപ് വിദേശയാത്ര നടത്തിയതായും കണ്ടെത്തി.

ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിൽ എത്തിയത് ഇവർ വഴിയാണോ എന്ന് സംശയമുണ്ട്. ബംഗളൂരുവി​ൽ നിന്നെത്തിയ മുഖ്യപ്രതി തസ്ലീമ എറണാകുളത്ത് തങ്ങിയത് മൂന്നു ദിവസമാണ്. ഈ മൂന്ന് ദിവസവും തസ്ലീമ ഹൈബ്രിഡ് കഞ്ചാവ് വില്പന നടത്തിയിരുന്നെന്ന വിവരവും എക്സൈസിന് ലഭിച്ചു. മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്നാണ് തസ്ലീമയുടെ മൊഴി. നിലവിൽ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റ് വിവരങ്ങൾ മാത്രമാണ് ലഭിച്ചത്. ആലപ്പുഴയിൽ നിന്നാണ് രണ്ട് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നല്‍കിയിരുന്നു. സിനിമാ മേഖലയിലെ ഉന്നതരുമായി തസ്ലീമക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.