നിധി പോലെ കാക്കാൻ അവൾക്കിനി നിറയെ അമ്മമാർ

Thursday 10 April 2025 9:34 PM IST

കൊച്ചി: കേരളത്തിന്റെ 'നിധി" ഇനി അനേകം അമ്മമാരുടെ ലാളനയേറ്റ് വളരും. എറണാകുളം ജനറൽ ആശുപത്രിയിൽ ഒന്നര മാസത്തെ ചികിത്സ പൂർത്തിയാക്കി ശിശുക്ഷേമ സമിതിയുടെ (സി.ഡബ്ല്യു.സി) കരുതലിലേക്ക് അവൾ മടങ്ങി. പോറ്റമ്മമാരായി ശുശ്രൂക്ഷിച്ച ഡോ. വിജി, ന്യൂബോൺ കെയറിലെ നഴ്‌സുമാരായ ആതിര, രമ്യ എന്നിവർ വിങ്ങലോടെ നിധിയെ യാത്രയാക്കി. കുഞ്ഞുമണി എന്ന ഓമനപ്പേരിൽ കഴിഞ്ഞിരുന്ന 'നിധി"യെ കോട്ടയത്തെ ഫിഷ്ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർഷായും ജില്ലാ സി.ഡബ്ലു.സി ചെയർമാൻ അഡ്വ. വിൻസെന്റ് ജോസഫും കുട്ടിയെ ഏറ്റെടുക്കുന്ന കരാറിൽ ഒപ്പുവച്ചു. ഒന്നര മാസം നിധി പോലെ കാത്ത നഴ്‌സുമാരുടെ കൈയിൽ നിന്ന് ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ്. സിനി കുഞ്ഞിനെ ഏറ്റുവാങ്ങി. കുഞ്ഞിനെ പാദുവാപുരത്തെ സ്പെഷൽ അഡോപ്ഷൻ‌ ഏജൻസിയിലേക്ക് മാറ്റി.

 മാതാപിതാക്കളെ കണ്ടെത്തും

കുട്ടിയെ ഉപേക്ഷിച്ചത് കേസായതിനാൽ പൊലീസ് മാതാപിതാക്കളെ കണ്ടെത്താൻ ശ്രമിക്കും. തിരികെ ആവശ്യപ്പെട്ടാൽ പോറ്റാൻ പ്രാപ്തരാണോയെന്ന കാര്യങ്ങളടക്കം പരിഗണിച്ചാകും തുടർ നടപടികൾ. അവകാശികൾ ആരും എത്തിയില്ലെങ്കിൽ ദത്ത് നടപടികൾ ആലോചിക്കും. ജാർഖണ്ഡ് സി.ഡബ്ല്യു.സി ബന്ധപ്പെട്ടാൽ അവിടേക്ക് മാറ്റുന്നതും പണിഗണിക്കും.

ജുവനൈൽ ജസ്റ്റിസ് ആക്ട്പ്രകാരമാണ് കുഞ്ഞിനെ ഏറ്റെടുത്തത്. തുടർ ചികിത്സകൾ ഉറപ്പാക്കും.

അഡ്വ. വിൻസെന്റ് ജോസഫ്

ചെയർമാൻ

ജില്ലാ സി.ഡബ്ലു.സി

തുടർ ചികിത്സകളടക്കം ഉറപ്പു വരുത്തിയാണ് കുട്ടിയെ കൈമാറിയത്. കുട്ടി പൂർണ ആരോഗ്യവതിയാണ്.

ഡോ. ഷഹീർഷാ

സൂപ്രണ്ട്

ജനറൽ ആശുപത്രി