കഡാവറിക് അക്കാഡമി കൊച്ചിയിൽ

Monday 14 April 2025 12:43 AM IST

കൊച്ചി: അസ്ഥിരോഗ വിദഗ്ദ്ധർക്ക് മൃതദേഹങ്ങളുപയോഗിച്ച് ശസ്ത്രക്രിയാ പഠനം നടത്താവുന്ന സംസ്ഥാനത്തെ ആദ്യത്തെ കഡാവറിക് അക്കാഡമി കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. ചാലക്കയിലെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ സഹകരണത്തോടെ കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയാണ് ‘അക്കാഡമി ഒഫ് കഡാവെറിക് ട്രെയിനിംഗ്’തുടങ്ങിയത്.

നിലവിൽ കേരളത്തിലെ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അസ്ഥിരോഗവിദഗ്ദ്ധർക്ക് മൃതദേഹങ്ങളിൽ ശസ്ത്രക്രിയാ പഠനം നടത്താൻ സൗകര്യമില്ല. സർക്കാരിന്റെ അനുമതി കിട്ടിയതോടെ മൃതദേഹങ്ങൾക്കായി കേരളത്തിലെ ജനറൽ ആശുപത്രികളെയും കോട്ടയം, എറണാകുളം, തൃശൂർ മെഡിക്കൽ കോളേജുകളെയും സമീപിച്ചു. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം ലഭിച്ചതോടെ 25 യുവ ഓർത്തോപീഡിക് സർജൻമാർക്കായി ആർത്രോസ്കോപ്പി, ആർത്രോപ്ലാസ്റ്റി എന്നിവയിൽ രണ്ട് ദിവസത്തെ കഡാ വെറിക് വർക്ക്ഷോപ്പ് നടത്തി. ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. രാജീവ് രാമൻ അക്കാഡമി ഉദ്ഘാടനം ചെയ്തു.