വീട് കുത്തിത്തുറന്ന് മോഷണം: അന്യസംസ്ഥാനക്കാർ പിടിയിൽ

Sunday 13 April 2025 9:42 PM IST

മരട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാനക്കാരായ പ്രതികൾ പിടിയിൽ. ഡെൽഹി സ്വദേശി ഹിബിസുൾ (22), ബാംഗ്ലൂർ സ്വദേശി മുഹമ്മദ് റഫിഖുൾ (25) എന്നിവരാണ് പനങ്ങാട് പൊലീസിന്റെ പിടിയിലായത്. നെട്ടൂർ സ്വദേശിയുടെ വീട്ടിലാണ് മോഷണം. പകൽ സമയം കുപ്പികളും മറ്റും പെറുക്കിയെടുക്കാൻ വരുന്ന വ്യാജേന ആളില്ലാത്ത വീടുകൾ നിരീക്ഷിച്ചുവച്ച് രാത്രി മോഷണം നടത്തുകയായിരുന്നു ഇവരുടെ പതിവ്. വീടിന്റെ മുകളിലത്തെ നിലയുടെ പൂട്ട് തകർത്ത് അകത്തുകയറിയ ഇവർ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ടിവിയും ഓട്ടുവിളക്കുകളും പാത്രങ്ങളും വീട്ടുപകരണങ്ങളും ഇൻവെർട്ടർ ബാറ്ററി ഉൾപ്പെടെ ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്.

മോട്ടോർ ഘടിപ്പിച്ച സൈക്കിളിൽ കറങ്ങി നടന്നാണ് മോഷണം. ഇതിൽ ഒന്നാം പ്രതിയായ ഹിബിസുളിന് ആലപ്പുഴ ജില്ലയിലെ അരൂർ സ്റ്റേഷനിൽ സമാനമായ കേസുണ്ട്. അന്ന് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളാണ് മോഷണം പോയത്. ജാമ്യത്തിലിറങ്ങിയായിരുന്നു വീണ്ടും മോഷണം. ചളിക്കവട്ടം നിന്നാണ് പിടികൂടിയത്. എറണാകുളം എ.സി.പി. രാജ്‌കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

രണ്ടാം പ്രതിയായ മുഹമ്മദ് റാഫിഖുളിനെ മുളവുകാട് നിന്നുമാണ് പിടികൂടിയത്. പനങ്ങാട് സി.ഐ സാജു ആന്റണി, എസ്.ഐ.മാരായ മുനീർ, റഫീഖ്, എ.എസ്.ഐ. രാജീവ്, സി.പി.ഒ.മാരായ അരുൺരാജ്, പ്രശാന്ത്, മഹേശൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.