നിലമ്പൂരിൽ മത്സരിക്കാൻ ഉറച്ച് ആര്യാടൻ ഷൗക്കത്ത്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകനുമായ ആര്യാടൻ ഷൗക്കത്ത്. കോൺഗ്രസ് സീറ്റ് നിഷേധിച്ചാൽ വിമത സ്ഥാനാർത്ഥിയാവാനുള്ള സാദ്ധ്യത ഷൗക്കത്തിനോട് അടുപ്പമുള്ളവർ സൂചിപ്പിക്കുന്നുണ്ട്.
പി.വി. അൻവറിന്റെയും കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെയും പിന്തുണയിൽ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയും സീറ്റിനുള്ള അവകാശവാദം ശക്തമാക്കിയതോടെ കോൺഗ്രസിലെ വിമത ശബ്ദത്തിൽ നോട്ടമിടുകയാണ് സി.പി.എം. ഷൗക്കത്തുമായി പ്രാഥമിക ചർച്ചകൾക്കുള്ള വഴി സി.പി.എം തേടിയിട്ടുണ്ട്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉറച്ച സീറ്റെന്ന സമവായ ശ്രമങ്ങളോട് ഷൗക്കത്തിന് താത്പര്യമില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയാണ് ജോയിയുടെ കരുത്ത്. നിലമ്പൂരിന്റെ പ്രചാരണ ചുമതലയുള്ള എ.പി. അനിൽകുമാറും ജോയിക്കൊപ്പമാണ്. ഷൗക്കത്ത് മത്സരിച്ചാൽ പരാജയപ്പെടുമെന്ന് കോൺഗ്രസ് നേതൃത്വത്തെ അൻവർ അറിയിച്ചിട്ടുണ്ട്. ഷൗക്കത്തും അൻവറും ബദ്ധവൈരികളാണ്.
മുസ്‌ലിംലീഗിന്റെ മുതിർന്ന നേതാക്കൾ ആര്യാടൻ ഷൗക്കത്തിന് സീറ്റ് നൽകണമെന്ന പക്ഷക്കാരാണ്. സീറ്റ് നിഷേധിച്ചാൽ കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാവുമെന്നും, മലപ്പുറത്തെ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാവുമെന്നുമാണ് ലീഗിന്റെ ആധി. അതേസമയം ലീഗിലെ യുവ നേതാക്കൾക്ക് ജോയിയോടാണ് കൂടുതൽ താത്പര്യം. മണ്ഡലത്തിൽ 20 ശതമാനത്തോളം ക്രിസ്ത്യൻ വോട്ടുകളാണ്. യു.ഡി.എഫുമായി അകലുന്ന സഭയെ അനുനയിപ്പിക്കാനും ഇതുവഴി സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
ഉറ്റുനോക്കി
സി.പി.എം
പാർട്ടി വോട്ട് കൊണ്ടുമാത്രം നിലമ്പൂരിൽ വിജയിക്കില്ലെന്ന് വിലയിരുത്തുന്ന സി.പി.എം, പാർട്ടിക്ക് പുറത്തുള്ള വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയെയാണ് തേടുന്നത്. ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. തോമസ് മാത്യു, മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്റ്റൻ യു. ഷറഫലി, നിലമ്പൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷിനാസ് ബാബു, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ് എന്നിവർ പരിഗണനയിലുണ്ടെങ്കിലും ഇവർക്ക് മത്സരം കനപ്പിക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ട്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞ ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് സി.പി.എമ്മിന്റെ പദ്ധതി. ഷൗക്കത്ത് വിമത സ്ഥാനാർത്ഥിയായാൽ നിലമ്പൂരിൽ വീണ്ടും ചെങ്കൊടി പാറിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് പ്രവേശനം വേണം:പി.വി. അൻവർ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് പ്രവേശനം വേണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ പി.വി. അൻവർ. ഇതിന് തടസമെന്താണെന്നത് ഉത്തരവാദിത്വപ്പെട്ടവരാണ് പറയേണ്ടത്. മുന്നണി പ്രവേശനം സാദ്ധ്യമായില്ലെങ്കിൽ മറ്റ് കാര്യങ്ങൾ പിന്നീട് ആലോചിക്കേണ്ടി വരും. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ. പിണറായിക്കെതിരായ പോരാട്ടത്തിനിറങ്ങുമ്പോൾ ശക്തി പകരേണ്ട ഘടകങ്ങളെ യോജിപ്പിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല. അതിനായി യു.ഡി.എഫ് മുന്നണി പ്രവേശനം സാദ്ധ്യമാകേണ്ടതുണ്ട്. യു.ഡി.എഫ് പ്രവേശനം ഉറപ്പായാൽ കൂടുതൽ പേർ ഒപ്പം വരും. അത്തരത്തിൽ കൂട്ടായ പ്രവർത്തനം നടത്താനാവും. നിലമ്പൂരിൽ ആര്ക്കാണ് വിജയ സാദ്ധ്യതയെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.ആത്യന്തികമായി ലക്ഷ്യം പിണറായിസത്തെ തകര്ക്കലാണ്. അതിനുവേണ്ടിയാണ് താൻ എം.എൽ.എ സ്ഥാനമടക്കം രാജിവച്ചത്. സി.പി.എമ്മിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാനുള്ള അവസരമാണിത്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പിണറായിക്കുള്ള ആദ്യ അടിയാവണം നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്നുംഅൻവര് പറഞ്ഞു.