കമ്പനികൾ ഉത്പാദനം ചുരുക്കി ഹെപ്പറ്റൈറ്റിസ്- ബി വാക്സിൻ കിട്ടാനില്ല
അസംസ്കൃത വസ്തുക്കളുടെ ക്ഷാമം പ്രധാന പ്രശ്നം
കൊല്ലം: സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഹെപ്പറ്റൈറ്റിസ്- ബി പ്രതിരോധ വാക്സിൻ ക്ഷാമം രൂക്ഷമായിട്ടും ആരോഗ്യവകുപ്പ് അനങ്ങുന്നില്ല. വാക്സിൻ നിർമ്മാതാക്കൾ ഉത്പാദനം ചുരുക്കുകയും
നിറുത്തിവച്ചതുമാണ് പ്രതിസന്ധിക്ക് കാരണം. അസംസ്കൃത വസ്തുക്കളുടെ ക്ഷാമമാണ് വിഷയം. സ്വകാര്യ ആശുപത്രികളിലാണ് കൂടുതൽ പ്രതിസന്ധി. സ്വകാര്യ ഫാർമസികളിലും മരുന്ന് കിട്ടാനില്ല.
മെഡിക്കൽ, നഴ്സിംഗ് പ്രവേശനം നേടിയവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കും ചില വിദേശരാജ്യങ്ങളിൽ പോകുന്നവർക്കും ഈ വാക്സിനേഷൻ നിർബന്ധമാണ്. നവജാത ശിശുക്കൾക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ ആവശ്യമായതിനാൽ കേന്ദ്ര പട്ടികയിലുള്ള കുട്ടികളുടെ വാക്സിൻ മാത്രമാണ് സർക്കാർ ആശുപത്രികളിൽ ലഭ്യമായിട്ടുള്ളത്. ആദ്യ ഡോസ് എടുത്തതിനുശേഷം ഒരുമാസം, ആറുമാസം, അഞ്ചുവർഷം എന്നിങ്ങനെയാണ് ആരോഗ്യപ്രവർത്തകർക്ക് വാക്സിനെടുക്കേണ്ടത്.
വാക്സിൻ ക്ഷാമം ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം ലഭിക്കുന്നതിന് തടസമാകും. സർക്കാർ ആശുപത്രികളിൽ കരുതൽ ശേഖരത്തിൽ നിന്ന് പരമാവധി ലഭ്യമാക്കി. എന്നാൽ, സ്റ്റോക്ക് തീർന്നിട്ടും മരുന്ന് എത്തിക്കാത്തത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കാരുണ്യ ഫാർമസികളിൽ ഉൾപ്പെടെ മുതിർന്നവർക്കുള്ള വാക്സിൻ കിട്ടാനില്ല. രാജ്യത്ത് മൂന്നു കമ്പനികളാണ് പ്രധാനമായും വാക്സിൻ നിർമ്മിച്ചിരുന്നത്. വില നിയന്ത്രണപ്പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് കമ്പനികൾ വാാക്സിൻ ഉത്പാദനം ചവിട്ടിത്തുടങ്ങിയത്.
ശ്രദ്ധിക്കണം
രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ കരളിലെ അർബുദത്തിനു വരെ കാരണമായേക്കാം. രക്തം സ്വീകരിക്കുന്നവർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ, രക്തവും രക്തോത്പന്നങ്ങളും കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ, പച്ചകുത്തുന്നവർ, മറ്റുള്ളവരുടെ ഷേവിങ് ഉപകരണം ഉപയോഗിക്കുന്നവർ തുടങ്ങിയവർക്കു രോഗസാദ്ധ്യത കൂടുതലാണ്.
.........................................
പ്രതിരോധ വാക്സിൻ കുത്തിവച്ചില്ലെങ്കിൽ രോഗം വ്യാപകമാകും
കരളിനെ ബാധിക്കും
മരണത്തിനു വരെ കാരണമാകും
ഉത്പാദനത്തിന് തടസ്സം അസംസ്കൃത വസ്തുക്കളുടെ ക്ഷാമം
അസംസ്കൃത വസ്തുക്കളുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കേന്ദ്ര ഏജൻസിയെ ഇപ്പോഴത്തെ ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്
ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് അധികൃതർ