'നടിമാർ പരാതിയുമായി മുന്നോട്ടുവരുന്നത് നല്ലകാര്യം'; പ്രതികരിച്ച് ഉണ്ണി മുകുന്ദൻ
ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. നടിമാർ പരാതിയുമായി മുന്നോട്ടുവരുന്നത് നല്ല കാര്യമാണ്. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ലഹരി ഉപയോഗം എല്ലാ മേഖലകളിലുമുണ്ട്. സിനിമാ മേഖലയാകുമ്പോൾ അക്കാര്യം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻസി പറഞ്ഞത് ഷൈൻ ടോം ചാക്കോയെ ആണെന്ന് വ്യാഴാഴ്‌ചയാണ് പുറത്തുവരുന്നത്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിനും അമ്മ സംഘടനയ്‌ക്കും പരാതി നൽകിയിട്ടുണ്ട്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്.
അതേസമയം, പൊലീസിന്റെ ലഹരി പരിശോധനയ്‌ക്കിടെ ഇറങ്ങിയോടിയ സംഭവത്തിൽ ഷൈൻ ടോം ചാക്കോ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. തന്നെ തേടി ഹോട്ടലിലെത്തിയത് പൊലീസാണെന്ന് അറിഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ മാത്രമാണ് ഡാൻസാഫ് സംഘമായിരുന്നു എത്തിയതെന്ന് അറിഞ്ഞതെന്ന് നടൻ പറഞ്ഞത്. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നു. തന്നെ ആക്രമിക്കാൻ ആരോ വന്നെന്ന് പേടിച്ചാണ് ഓടിയത്. താൻ രാസലഹരികൾ ഉപയോഗിക്കാറില്ല. ലഹരി ഇടപാടുകാരുമായി ബന്ധമില്ലെന്നും നടൻ പൊലീസിനോട് പറഞ്ഞു.