'സെറ്റുകളിൽ ലഹരി എത്തിക്കാൻ ഇടനിലക്കാർ'; ഷെെനിന്റെ മൊഴിയുടെ പൂർണരൂപം പുറത്ത്
തിരുവനന്തപുരം: രാസലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് നൽകിയ മൊഴിയുടെ പൂർണരൂപം പുറത്ത്. ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ലഹരിമരുന്ന് വാങ്ങാൻ ഓൺലെെൻ വഴി തുക കെെമാറിയിട്ടുണ്ടെന്നും ഷെെൻ വ്യക്തമാക്കി. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്നും നടൻ പൊലീസിനോട് പറഞ്ഞെന്നാണ് റിപ്പോർട്ട്. നടി വിൻസി അലോഷ്യസിനോട് താൻ അപമര്യാദയായി പെരുമാറിയിട്ടില്ല. തമാശ രൂപത്തിൽ പലതും പറഞ്ഞിട്ടുണ്ടാകുമെന്നും നടൻ പറയുന്നു.
മൊഴിയുടെ പൂർണരൂപം
സിനിമാ സെറ്റുകളിൽ ലഹരി എത്തിക്കാൻ ഇടനിലക്കാർ ഉണ്ട്. ലഹരിമരുന്ന് വാങ്ങാൻ ഓൺലെെൻ വഴി തുക കെെമാറിയിട്ടുണ്ട്. പക്ഷേ ആർക്കൊക്കെയാണ് ഇങ്ങനെ പണം നൽകിയതെന്ന് ഓർമ്മയില്ല. ഷൂട്ടിംഗ് സെറ്റിൽ കഞ്ചാവ് വലിച്ചിട്ടുണ്ട്. ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണ്. യുവതിയും ഇതേ ഹോട്ടലിൽ മുറിയെടുത്തിരുന്നു. പേടിച്ചാണ് ഹോട്ടലിൽ നിന്ന് ഓടിപ്പോയത്.
എനിക്ക് വേറെ ആരുമായും പ്രശ്നങ്ങൾ ഇല്ല. പിതാവ് നിർമ്മിച്ച സിനിമയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടായിരുന്നു. സിനിമയുടെ ലാഭവിഹിതത്തെ പറ്റിയായിരുന്നു തർക്കം. അതുമായി ബന്ധപ്പെട്ടവർ മർദിക്കാൻ വരുന്നെന്ന് കരുതിയാണ് ഓടിയത്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്. മെത്താംഫിറ്റൻ മൂക്കിലൂടെ വലിച്ച് കയറ്റുകയാണ് ചെയ്യാറ്. അവസാനമായി എപ്പോഴാണ് ഉപയോഗിച്ചതെന്ന് ഓർമ്മയില്ല. സിനിമ സെറ്റിൽ ഒപ്പം ഇരിക്കുന്നവർ കഞ്ചാവ് വലിക്കാറുണ്ട്. അപ്പോൾ അവർ അത് തന്നിട്ടുണ്ട്.