കൊച്ചിയിൽ വരുന്നത് വൻപദ്ധതി, പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിലും ലഭിക്കും
കൊച്ചി: കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴിക്കായി 220 ഏക്കർ ഭൂമി കൂടി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് സംസ്ഥാന ഓഹരിയായി കൈമാറി. മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരം അനുമതി ലഭിച്ചതോടെയാണ് ബോർഡ് സ്ഥലം കൈമാറിയതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇതിന് മുൻപ് 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറിയിരുന്നു
2021 നവംബറിലാണ് പദ്ധതിക്കായി ആദ്യ ഭൂമി രജിസ്റ്റർ ചെയ്യുന്നത്. വളരെ പെട്ടെന്നുതന്നെ ഭൂമി ഏറ്റെടുക്കൽ കിൻഫ്ര പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. പദ്ധതിക്കാവശ്യമായ ഭൂമി സംസ്ഥാനം ഏറ്റെടുത്തതിന് ശേഷം കേന്ദ്രാനുമതി ലഭിക്കാൻ നിരവധി തവണ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയെന്ന നിലയിൽ ഞാനും യൂണിയൻ മിനിസ്റ്റർമാരുമായി കൂടിക്കാഴ്ച നടത്തി. 2024 ആഗസ്ത് മാസം അവസാനമാണ് കേന്ദ്രാനുമതി ലഭിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ പദ്ധതി അതിവേഗം നടപ്പിലാക്കുന്നതിനായി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
സെപ്തംബറിൽ ഒരിക്കൽ കൂടി പദ്ധതിപ്രദേശം സന്ദർശിച്ചു. ഒക്ടോബർ മാസത്തിൽ പദ്ധതിപ്രദേശം സന്ദർശിച്ച കേന്ദ്രസംഘം സംസ്ഥാന സർക്കാരിന്റെ നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി. ഡിസംബർ മാസത്തിൽ നമ്മൾ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് 105.26 ഏക്കർ ഭൂമി കൈമാറുകയും ചെയ്തു. എല്ലാം സുഗമമായി മന്നോട്ടപോകുകയാണ്. ഈയൊരു പദ്ധതി പൂർത്തിയാകമ്പോൾ പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലുമാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നത്. വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗ്ലോബൽ സിറ്റിയുടെ അനുമതിക്കായി സംസ്ഥാനം കാത്തിർക്കുകയാണെന്നും പി. രാജീവ് വ്യക്തമാക്കി.
ഭക്ഷ്യ സംസ്‌കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്രോസ്‌പേസ് തുടങ്ങിയ നൂതന മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നു വരും. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകുന്നതിനൊപ്പം നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്യും.