'ഭാരതാംബയെ പൂജിക്കാം...' രാമചന്ദ്രന്റെ ഇഷ്ടഗീതം പാടി പ്രിയപ്പെട്ടവരുടെ യാത്രാമൊഴി

Saturday 26 April 2025 12:55 AM IST

കൊച്ചി:'പരമ പവിത്രമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാം..." ഭീകരർ കൊലപ്പെടുത്തിയ എൻ. രാമചന്ദ്രന്റെ ഇഷ്ടഗാനമായിരുന്നു ആർ.എസ്.എസ് ശാഖകളിൽ പാടുന്ന ഈ ദേശഭക്തി ഗാനം. ഇന്നലെ ഈ ഗാനം 'നീരാഞ്ജനം" വീട്ടിൽ മുഴങ്ങി. രാമചന്ദ്രന്റെ ഭാര്യ ഷീലയുടെ ആവശ്യപ്രകാരം മൃതദേഹത്തിനരികെ നിന്ന് ആർ.എസ്.എസ് പ്രവർത്തകർ ഗാനമാലപിച്ചു. നൂറുകണക്കിന് പേർ ഏറ്റുപാടിയതോടെ രംഗം വികാരനിർഭരമായി.

ആർ.എസ്.എസ് ഇടപ്പള്ളി ശാഖയിലെ മുഖ്യശിക്ഷകായിരുന്ന രാമചന്ദ്രൻ ഈ ഗാനം പതിവായി വീട്ടിൽ പാടുമായിരുന്നു. ഭാര്യയ്‌ക്കും മക്കൾക്കും മനപ്പാഠം. ആർ.എസ്.എസ് മുതിർന്ന നേതാവ് എ. ഗോപാലകൃഷ്ണൻ വ്യാഴാഴ്ച വീട്ടിലെത്തിയപ്പോൾ ഗാനം ആലപിക്കണമെന്ന് ഷീല പറഞ്ഞിരുന്നു. ഇന്നലെ അന്ത്യകർമ്മങ്ങളിലേക്ക് കടക്കുംമുമ്പ് ഗോപാലകൃഷ്ണൻ കുടുംബത്തിന്റെ ആഗ്രഹം ഹിന്ദിയിലും മലയാളത്തിലും പറഞ്ഞു. ഗാനം ആലപിച്ചു. ഷീലയും മക്കളായ ആരതിയും അരവിന്ദും ഏറ്റുപാടി. അവിടെയുണ്ടായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വത്സൻ തില്ലങ്കേരി ഉൾപ്പെടെയുള്ള ആർ.എസ്.എസ് നേതാക്കളും ആലപിച്ചു. മുറ്റത്തും റോഡിലും നിന്നിരുന്ന പ്രവർത്തകരും അതേറ്റുപാടി. പലരും കണ്ഠമിടറിയാണ് ഗാനം പൂർത്തിയാക്കിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മകളുടെയും പേരക്കുട്ടികളുടെയും മുമ്പിൽവച്ച് ഭീകരർ രാമചന്ദ്രന് നേരെ നിറയൊഴിച്ചത്. അതിന്റെ ആഘാതത്തിൽ നിന്ന് എട്ടുവയസുള്ള പേരക്കുട്ടികളായ കേദാറും ദ്രുപദും മുക്തരായിട്ടില്ല. സംസ്കാര ചടങ്ങുകൾക്കിടെ അവർ വിങ്ങിക്കരഞ്ഞു.

എൻ.ഐ.എ മൊഴിയെടുത്തു

രാമചന്ദ്രന്റെ മകൾ ആരതിയിൽ നിന്ന് ഇന്നലെ എൻ.ഐ.എ സംഘം വിവരങ്ങൾ തേടി. സംസ്കാര ചടങ്ങുകൾക്ക് ശേഷം ഫോണിലൂടെയാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. വെടിയുതിർക്കുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരുടെ മുന്നിലേക്ക് പൈൻമരക്കാട്ടിൽ നിന്ന് ഇറങ്ങിവന്ന

രണ്ട് ഭീകരരെ വ്യക്തമായി കണ്ടെന്നും എപ്പോൾ കണ്ടാലും തിരിച്ചറിയുമെന്നും ആരതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.