കാട്ടിലെ തടിയും തേവരുടെ ആനയും

Monday 28 April 2025 12:41 AM IST

കോന്നി ആനത്താവളത്തിൽ ‌ഈയിടെ ഒരു കുട്ടി മരിച്ചു. അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ആനയെ കാണാൻ വന്നതാണ്. അവിടെയുള്ള കോൺക്രീറ്റ് തൂൺ വീണായിരുന്നു മരണം. ഒരു നാലുവയസുകാരൻ തൊട്ടാലുടൻ വീഴാൻ പാകത്തിലുള്ള തൂൺ അവിടെയുള്ള കാര്യം ഇത്രകാലവും ഉദ്യോഗസ്ഥർക്കറിയില്ലായിരുന്നത്രേ. പത്തുവർഷം മുമ്പ് പുന്തോട്ടത്തിന്റെ സംരക്ഷണത്തിനായി സ്ഥാപിച്ച ഫെൻസിംഗിന്റെ തൂണായിരുന്നു അത്. ഫെൻസിംഗ് നശിച്ചുപോയെങ്കിലും പത്ത് തൂണുകൾ അവിടെയുണ്ടായിരുന്നു. ചുവട്ടിലെ മണ്ണ് മഴയിൽ ഒലിച്ചുപോയ നിലയിലുള്ള അവ മാറ്റാൻ അധികൃതർ തയ്യാറായില്ല.

കൊച്ചുകുട്ടികൾ ഉൾപ്പെയുള്ള സന്ദർശകർ നിരവധിയെത്തുന്ന ആനത്താവളത്തിന്റെ നടത്തിപ്പിന് ഉദ്യോഗസ്ഥർ പലരാണ്. പക്ഷേ സുരക്ഷാ സംവിധാനങ്ങൾ ഫയലിലേയുള്ളു. കിട്ടുന്ന ഫണ്ട് ഉപയോഗിച്ച് കുറേ നിർമ്മാണം നടത്തുക എന്നതിനപ്പുറം അവയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ അവർ ശ്രദ്ധിക്കാറില്ല. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി... എന്നൊരു ചൊല്ലുണ്ട്. തടി കാട്ടിലേതാണ്. വലിക്കുന്നത് ആനയാണ്. നമ്മൾ അതിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിക്കണമെന്ന മനോഭാവം സൂചിപ്പിക്കുന്നതാണ് ഈ ചൊല്ല്. ചില ഉദ്യോഗസ്ഥരുടെ മനോഭാവം ഈ ചൊല്ലിലുണ്ട്.

സർക്കാർ കാര്യം മുറപോലെ നടത്തി ശീലിച്ചവരാണ് അവർ. ജോലിചെയ്യുന്ന കാര്യത്തിൽ മുറുമുറുക്കുന്നവർ. ഇക്കോ ടൂറിസം സെന്ററായി ഉയർത്തിയതോടെ ആനത്താവളത്തിൽ ദൂര സ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും യാതൊരു സുരക്ഷാ സംവിധാനവുമില്ല. കുട്ടികൾക്കു വേണ്ടിയുള്ള പാ‌ർക്ക് തന്നെ ഉദാഹരണം. പഴകിയതും തുരുമ്പിച്ചതുമായ ഉപകരണങ്ങളായിരുന്നു കുറേക്കാലം. അപകടം സൃഷ്ടിക്കാവുന്ന ഇരുമ്പുകമ്പികളും മറ്റും എത്രയോ കാലം അങ്ങനെനിന്നു. അവ മാറ്റി പുതിയവ സ്ഥാപിച്ചത് ഏറെ വൈകിയാണ്. സംരക്ഷണമില്ലാത്തത് മൂലം പുതിയ ഉപകരണങ്ങളും നാശാവസ്ഥയിലാണ്. ആനയുടെ അടുത്തേക്ക് സന്ദർശകർ പോകുന്നത് തടയാനുള്ള സംവിധാനം പോലുമില്ല. ആനത്താവളത്തിന്റെ കാര്യത്തിൽ മാത്രമല്ല ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ടുള്ള ട്രക്കിംഗ് ഉൾപ്പെടെയുള്ളവയിലും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ല. നമുക്ക് ഇതൊക്കെ ആനക്കാര്യമാണ്. പക്ഷേ അധികൃതർക്ക് ചേനക്കാര്യവും.

കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി.. എന്നൊരു ചൊല്ലുണ്ട്. തടി കാട്ടിലേതാണ്. വലിക്കുന്നത് ആനയാണ്. നമ്മൾ അതിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിക്കണമെന്ന മനോഭാവം സൂചിപ്പിക്കുന്നതാണ് ഈ ചൊല്ല്. ചില ഉദ്യോഗസ്ഥരുടെ മനോഭാവം ഈ ചൊല്ലിലുണ്ട്. സർക്കാർ കാര്യം മുറപോലെ നടത്തി ശീലിച്ചവരാണ് അവർ.