അഴിമതി കേസിൽ അറസ്റ്റിലായ റെയ്ഞ്ച് ഓഫീസറെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ്, നടപടി വനം മന്ത്രിയുടെ അറിവോടെ

Thursday 01 May 2025 8:39 AM IST

തിരുവനന്തപുരം: അഴിമതി കേസിൽ വിജിലൻസിന്റെ പിടിയിലായ പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സർവീസിൽ തിരിച്ചെടുക്കുന്ന നടപടിയിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടു. റെയ്ഞ്ച് ഓഫീസറായ സുധീഷ് കുമാർ ഈ മാസം 30ന് വിരമിക്കുന്നതിനെ തുടർന്നും സർവീസ് ആനുകൂല്യം ലഭിക്കാനുമാണ് തിരക്കിട്ട് കൊണ്ട് തിരിച്ചെടുക്കാനുളള ഉത്തരവിറക്കിയത്. നിരവധി കേസിലെ പ്രതിയായ സുധീഷ് കുമാറിനെ പിരിച്ചുവിടാൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ഇറക്കിയ ഉത്തരവും വനം മന്ത്രി ഇടപെട്ട് തള്ളി.

പത്തിലധികം കേസുകളിൽ പ്രതിയാണ് സുധീഷ് കുമാർ. മന്ത്രിയുടെ ഓഫീസിലെ ചിലരെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുണ്ടെന്ന ആരോപണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനാണ് ഇയാൾ. വിജിലൻസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്ന ഉദ്യോഗസ്ഥൻ ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്. ഇരുതല മൂരിയെ കടത്തിയ കേസിലെ പ്രതികളിൽ നിന്നും സുധീഷ് കുമാർ 1.45 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു.