ഹെറോയിനുമായി നാലു അന്യസംസ്ഥാനക്കാർ പിടിയിൽ

Friday 02 May 2025 8:37 PM IST

കിഴക്കമ്പലം: പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡും തടിയിട്ടപറമ്പ് പൊലീസും ചേർന്ന് ചെമ്പറക്കിയിൽ നിന്ന് 126 ഗ്രാം ഹെറോയിനുമായി നാല് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അസാം നൗഗാവ് സ്വദേശികളായ ഷുക്കൂർ അലി (31), സബീർ ഹുസൈൻ (32), സദ്ദാം ഹുസൈൻ (37), റമീസ് രാജ് (38) എന്നിവരാണ് പിടിയിലായത്. അസാമിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തി തുടർന്ന് ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുന്ന വഴിയാണ് രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയത്.

10 സോപ്പുപെട്ടികളിലാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്.

ഷുക്കൂർ നിരീക്ഷണത്തിലായിരുന്നു. അസാമിൽ നിന്ന് ബോക്‌സ് ഒന്നിന് 30000 രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ ഇവിടെ എഴുപതിനായിരം രൂപയ്ക്കാണ് വില്പന. സംസ്ഥാനത്തേയ്ക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാൾ. മ്യാൻമറിൽ നിന്ന് നാഗാലാൻഡ് വഴിയാണ് ഹെറോയിൻ കേരളത്തിലേക്ക് എത്തുന്നതെന്ന് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഷുക്കൂർ മുമ്പും ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്.

സദ്ദാം ഹുസൈനും സാബിർ ഹുസൈനും സഹോദരങ്ങളാണ്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വില്പന. പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, തടിയിട്ടപറമ്പ് ഇൻസ്‌പെക്ടർ പി.ജെ. കുര്യാക്കോസ്, സബ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ, എ.എസ്.ഐമാരായ കെ.എ. നൗഷാദ്, പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്‌സൽ, ബെന്നി ഐസക്, മാഹിൻഷാ, കെ.എസ്. അനൂപ്, കെ.ആർ. രാഹുൽ, സി.പി.ഒമാരായ കെ.ആർ. വിപിൻ, ജോസ് എബ്രഹാം എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.