ഗുരുദേവ പഠനം പാഠ്യ പദ്ധതിയിൽ പുനഃസ്ഥാപിക്കണം: കെ.സി.ജോസഫ്
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരിൽ ശ്രീനാരായണ ഗുരുദേവനെ സംബന്ധിച്ച പാഠഭാഗങ്ങൾ പുസ്‌തകങ്ങളിൽ നിന്നും ഒഴിവാക്കിയ സംസ്ഥാന സർക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്നും ഒഴിവാക്കിയ പാഠഭാഗങ്ങൾ പുനഃസ്ഥാപിക്കണമെന്നും മുൻമന്ത്രി കെ.സി.ജോസഫ് ആവശ്യപ്പെട്ടു.
വിശദമായ പഠനത്തിനുശേഷമാണ് ശ്രീനാരായണ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ മുമ്പ് ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചത്. പ്രൊഫ.എം.കെ.സാനു,സ്വാമി സൂക്ഷ്മാനന്ദ,സ്വാമി ഋതംഭരാനന്ദ,ഡോ.എം.ആർ.രാഘവ വാര്യർ,ഡോ.ജോർജ് ഓണക്കൂർ,ഡോ.എസ്.ഓമന,അഡ്വ.ടി.കെ.ശ്രീനാരായണദാസ് എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റി വിശദമായ പഠനത്തിനുശേഷമാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് അംഗീകരിച്ചതിനെ തുടർന്നാണ് സമിതി നിർദ്ദേശിച്ച രചനാ ഭാഗങ്ങൾ 2013 -14 അദ്ധ്യയന വർഷം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുവാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് മൂന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള മലയാളം,സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിൽ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ ബിരുദ തലത്തിലും ഗുരുപഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അന്ന് തീരുമാനിച്ചിരുന്നു. തുടർനടപടികൾക്കായി ശ്രീനാരായണദാസിനെ എൻ.സി.ഇ.ആർടിയുടെ സിലബസിന് മേൽനോട്ടം വഹിക്കുന്ന സമിതിയിലേക്ക് സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുകയും ചെയ്‌തു. എന്തുകൊണ്ടാണ് ഇപ്പോൾ പിണറായി സർക്കാർ ഈ പാഠഭാഗങ്ങൾ ഒഴിവാക്കിയതെന്നതിന് പൊതുവിദ്യാഭ്യാസ മന്ത്രി ഉത്തരം പറയണം. ഈ കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ശ്രീനാരായണ പഠന ഭാഗങ്ങൾ പാഠപുസ്‌തകത്തിൽ നിലനിറുത്തുവാൻ നടപടി സ്വീകരിക്കണമെന്നും കെ.സി.ജോസഫ് പറഞ്ഞു.