കടി തുടർന്ന് തെരുവുനായ; എ.ബി.സി കേന്ദ്രത്തിന് ഭൂമി നൽകാതെ റവന്യൂ വകുപ്പ്

Sunday 04 May 2025 12:16 AM IST

മലപ്പുറം: പെരുവള്ളൂരിൽ പേ വിഷബാധയേറ്റ് പെൺകുട്ടി മരിക്കുകയും ദിനംപ്രതി തെരുവുനായയുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്തിട്ടും തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി)​ കേന്ദ്രം ഒരുക്കാതെ അധികൃതർ. പദ്ധതിയുടെ നടത്തിപ്പ് ചുമതലക്കാരായ ജില്ലാ പഞ്ചായത്തിന്റെ കൈവശം വന്ധ്യംകരണ കേന്ദ്രം നിർമ്മിക്കാൻ സ്ഥലമില്ലാത്തതാണ് പ്രതിസന്ധി. ഇതു മറികടക്കാൻ റവന്യൂ വകുപ്പിന്റെ കൈവശം ജില്ലയിലെ വിവിധ ഇടങ്ങളിലായി ഒഴി‍ഞ്ഞു കിടക്കുന്ന ഭൂമികളിലൊന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് അടക്കം പലതവണ നിവേദനങ്ങൾ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. മങ്കട പഞ്ചായത്തിൽ റവന്യൂ വകുപ്പിന്റെ രണ്ട് ഏക്കറോളമുള്ള ഭൂമിയിൽ കുറച്ചുഭാഗം എം.സി.എഫ് നിർമ്മിക്കാൻ കഴിഞ്ഞ ദിവസം പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. ഇവിടെയുള്ള ശേഷിക്കുന്ന ഭൂമിയിൽ നിന്ന് 50 സെന്റ് എങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ജില്ലാ പഞ്ചായത്ത് ഭരണ സമിതി കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. നേരത്തെ ചീക്കോടിൽ റവന്യൂ വകുപ്പിന്റെ ഒരേക്കർ ഭൂമി അനുയോജ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയെങ്കിലും ഭൂമിയിലേക്കുള്ള വഴി കേസിൽപ്പെട്ട് കിടന്നതോടെ ഇത് ലഭിച്ചില്ല. കീഴാറ്റൂർ മുതുകുറുശ്ശിയിൽ എസ്‌റ്റേറ്റ് മേഖലയോട് ചേർന്ന റവന്യൂ ഭൂമിയും പരിഗണിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നേരത്തെ എ.ബി.സി കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലങ്ങൾ ജനവാസ മേഖലയോട് ചേർന്ന പ്രദേശങ്ങളായിരുന്നു. പ്രദേശവാസികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് അധികൃതർ പിൻവാങ്ങുകയായിരുന്നു.

എ.ബി.സി കേന്ദ്രം ഇല്ലാത്ത ഏക ജില്ല

വന്ധ്യംകരണത്തിനുള്ള എ.ബി.സി കേന്ദ്രം ഇല്ലാത്ത ഏക ജില്ല കൂടിയാണ് മലപ്പുറം. മറ്റ് ജില്ലകളിൽ ഒന്നിലധികം കേന്ദ്രങ്ങളുണ്ട്.

എ.ബി.സി പദ്ധതിയുടെ ചുമതലയിൽ നിന്ന് കുടുംബശ്രീയെ മാറ്റി വൈദഗ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ, ഇതിനു ശ്രമിക്കാതെ അധികൃതർ 2021 അവസാനത്തിൽ പദ്ധതി നടത്തിപ്പ് അവസാനിപ്പിച്ചു.

ഒരുവർഷം ജില്ലയിൽ ശരാശരി പതിനായിരത്തോളം പേർ തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടുന്നുണ്ട്. ഗുരുതര പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്.

3,307 നായ്ക്കളെയാണ് അഞ്ച് വർഷത്തിനിടെഎ.ബി.സി പദ്ധതിക്ക് കീഴിൽ വന്ധ്യംകരിച്ചത്.

ജില്ലാ പഞ്ചായത്തിന്റെ കൈവശം ഭൂമിയില്ലാത്തതിനാൽ കേന്ദ്രം തുടങ്ങാൻ കഴിയുന്നില്ല. റവന്യൂ വകുപ്പിനോട് പല തവണ ഭൂമിയാവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ല. ഭൂമി ലഭിക്കും മുറയ്ക്ക് വേഗത്തിൽ വന്ധ്യംകരണ കേന്ദ്രത്തിനുള്ള കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കും. ഇതിന് ഫണ്ട് തടസ്സമല്ല.

എം.കെ. റഫീഖ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്