"ഇതുവരെ ചെയ്തവരുടേതല്ല നിന്റെ   വഴി, നീ വെട്ടിയ വഴിയിൽ നിനക്ക് പതറിച്ചയുണ്ടാവരുത് , തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കണം"

Sunday 04 May 2025 6:59 PM IST

തിരുവനന്തപുരം : റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി അതിജീവിതയോട് മാപ്പു പറയണമെന്ന് സാഹിത്യകാരി സാറ ജോസഫ് ആവശ്യപ്പെട്ടു. എന്നോട് ചെയ്ത വയലൻസുകൾ ഏറ്റുപറഞ്ഞ്

മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സാറ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഓരോ ലൈംഗികാതിക്രമവും കൊലചെയ്യപ്പെട്ട അനേകം പെൺകുട്ടികളുടെ നിലവിളികളായി

മണ്ണിനടിയിൽ നിന്ന് ആഞ്ഞുയരുന്നത് നീ കേൾക്കണമെന്ന് സാറ ജോസഫ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

കാറ്റിലാടുന്ന രണ്ടു കുഞ്ഞുകമ്മീസുകളുടെ ചിത്രം മനസ്സിൽ നിന്ന് മായരുത്.ജാതിക്കൊലപോലെ നീതികിട്ടാതെ പോവുകയാണ്,നിന്റെ ചേച്ചിമാരുടെ,അനിയത്തിമാരുടെ,സ്നേഹിതമാരുടെ,അമ്മമാരുടെ നേർക്കുനടന്നിട്ടുള്ള ലൈംഗികകുറ്റകൃത്യങ്ങൾ എന്ന് നീ തിരിച്ചറിയണം. ഒരു ദലിത് പെൺകുട്ടി സമൂഹത്തിൽ നിന്നുള്ള ജാതിവിവേചനം,ലിംഗവിവേചനം,വർണ്ണവിവേചനം ,വർഗവിവേചനം എന്നിവയോടൊപ്പം സ്വന്തംസമുദായത്തിലെ പുരുഷാധികാരത്തിന്റെ വിവേചനം കൂടി അനുഭവിക്കുന്നവളാണ് എന്നറിയണം.

ഇവരെപ്പറ്റിയൊക്കെ നീ പാടണം. മണ്ണിനടിയിലും മണ്ണിനുമുകളിലും നിന്നു കേൾക്കുന്ന അവരുടെ നിലവിളികളെ നിന്റെ പാട്ടിലേയ്ക്കാവാഹിക്കണം.അതിനെ കൊടുങ്കാറ്റാക്കി മാറ്റണം. അതിന് നിനക്ക് ശക്തികിട്ടണമെങ്കിൽ നിന്റെ മനസ്സിൽ കുറ്റബോധമില്ലാതിരിക്കണം. അതിജീവിതയോട് ചെയ്തതെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കണമെന്നും സാറ ജോസഫ് കുറിച്ചു.

സാറാ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വേടാ,

"എന്നോട് ചെയ്ത വയലൻസുകൾ ഏറ്റുപറഞ്ഞ്

വേടൻ മാപ്പു പറയണം " എന്ന് അതിജീവിതയായവൾ കേരളീയം വഴി ആവശ്യപ്പെട്ടിരിയ്ക്കുന്നു.

ഓരോ ലൈംഗികാതിക്രമവും കൊലചെയ്യപ്പെട്ട അനേകം പെൺകുട്ടികളുടെ നിലവിളികളായി

മണ്ണിനടിയിൽ നിന്ന് ആഞ്ഞുയരുന്നത് നീ കേൾക്കണം.അതിൽ കുഞ്ഞുപെൺമക്കളുടെ നിലവിളികളുമുണ്ട്. കാറ്റിലാടുന്ന രണ്ടു കുഞ്ഞുകമ്മീസുകളുടെ ചിത്രം മനസ്സിൽ നിന്ന് മായരുത്.ജാതിക്കൊലപോലെ നീതികിട്ടാതെ പോവുകയാണ്,നിന്റെ ചേച്ചിമാരുടെ,അനിയത്തിമാരുടെ,സ്നേഹിതമാരുടെ,അമ്മമാരുടെ നേർക്കുനടന്നിട്ടുള്ള ലൈംഗികകുറ്റകൃത്യങ്ങൾ എന്ന് നീ തിരിച്ചറിയണം.

ഒരു ദലിത് പെൺകുട്ടി സമൂഹത്തിൽ നിന്നുള്ള ജാതിവിവേചനം,ലിംഗവിവേചനം,വർണ്ണവിവേചനം ,വർഗവിവേചനം എന്നിവയോടൊപ്പം സ്വന്തംസമുദായത്തിലെ പുരുഷാധികാരത്തിന്റെ വിവേചനം കൂടി അനുഭവിക്കുന്നവളാണ് എന്നറിയണം.

ഇവരെപ്പറ്റിയൊക്കെ നീ പാടണം.

മണ്ണിനടിയിലും മണ്ണിനുമുകളിലും നിന്നു കേൾക്കുന്ന അവരുടെ നിലവിളികളെ നിന്റെ പാട്ടിലേയ്ക്കാവാഹിക്കണം.അതിനെ കൊടുങ്കാറ്റാക്കി മാറ്റണം.

അതിന് നിനക്ക് ശക്തികിട്ടണമെങ്കിൽ നിന്റെ മനസ്സിൽ കുറ്റബോധമില്ലാതിരിക്കണം.

മുകളിൽ പറഞ്ഞ അതിജീവിതയോട് ചെയ്തതെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുക.

ഇതുവരെ ചെയ്തവരുടേതല്ലാ നിന്റെ വഴി.

നീ വെട്ടിയ വഴിയിൽ നിനക്ക് പതറിച്ചയുണ്ടാവരുത്.