സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകൾ, ആദ്യമാസം 31 പരാതികൾ

Tuesday 06 May 2025 12:17 AM IST

പത്തനംതിട്ട : കുടുംബശ്രീ മിഷൻ പൊലീസുമായി ചേർന്ന് നടപ്പാക്കുന്ന സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെന്ററുകളിലെത്തുന്ന പരാതികളിലേറെയും കുടുംബപ്രശ്നങ്ങൾ. ഡിവൈ.എസ്.പി ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എക്സ്റ്റൻഷൻ സെന്ററുകൾ ഒരുമാസം പിന്നിടുമ്പോൾ ഇതുവരെ റിപ്പോർട്ട് ചെയ്തത് 31 കേസുകളാണ്. ഇതിൽ പ്രശ്നപരിഹാരം ഉണ്ടായത് മൂന്ന് കേസുകളും. മറ്റ് കേസുകൾ കൗൺസലിംഗിനായി നിർദേശിച്ചിരിക്കുകയാണ്.

പൊലീസ് സ്റ്റേഷനുകളിൽ പരാതികളുമായെത്തുന്നവർക്ക് മാനസിക പിന്തുണ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു കൗൺസലിംഗ് കേന്ദ്രവും കമ്മ്യുണിറ്റി കൗൺസിലറും സെന്ററുകളിലുണ്ടാകും. പ്രശ്‌നങ്ങൾ കണ്ടെത്തുന്നവർക്ക് തുടർചികിത്സകളടക്കം പിന്തുണയേകുന്ന മറ്റ് പദ്ധതികളും നടപ്പാക്കും. 2017ൽ സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിലെ പന്തളം, അടൂർ സ്റ്റേഷനുകളിലാണ് പദ്ധതി ആരംഭിച്ചത്. പിന്നീട് പ്രളയം , കൊവിഡ് പ്രതിസന്ധിയിൽ പദ്ധതി പാളി.

വിവിധ സെന്ററുകളിൽ എപ്രിലിൽ

റിപ്പോർട്ട് ചെയ്ത കേസുകൾ

പന്തളം : 4 അടൂർ : 1 റാന്നി : 6 തിരുവല്ല : 8 പത്തനംതിട്ട : 6 കോന്നി: 3 കൊടുമൺ : 3

ലക്ഷ്യങ്ങൾ

1. പരാതിക്കാർക്ക് മാനസിക പിന്തുണ ഉറപ്പാക്കുക.

2. കൗൺസലിംഗ് അടക്കമുള്ള സംവിധാനങ്ങളിലൂടെ പരാതി പരിഹാരത്തിന് പൊലീസിനെ സഹായിക്കുക

3. പരാതിക്കാരുടേയും ബാധിതരുടേയും മാനസിക നില അവലോകനം ചെയ്യുക.

4. മാനസിക പ്രശ്‌നം അനുഭവിക്കുന്നവർക്ക് കുടുതൽ പിന്തുണ നൽകുക.

5. മാനസിക നില മുൻകൂട്ടി പരിശോധിക്കുന്നതിലൂടെ

കുറ്റകൃത്യങ്ങളുടെ തോത് കുറക്കുക.

6. പിന്നാക്ക ദുർബല വിഭാഗങ്ങൾ നേരിടുന്ന ചൂഷണം ഇല്ലാതാക്കുക.

7. സമൂഹത്തിന്റെ മാനസികാരോഗ്യ മേഖലയിൽ സുസ്ഥിര വികസനം ഉറപ്പാക്കുക.

റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കൂടുതലും കുടുംബ പ്രശ്നങ്ങൾ ആണ്. കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ സി.ഡബ്ല്യു.സിയിലും ഷെൽട്ടർ ഹോമിലാക്കേണ്ട വിഷയങ്ങൾ അങ്ങോട്ടേക്കും പരിഹരിക്കാൻ പറ്റുന്നവ പരിഹരിക്കുകയുമാണ് ചെയ്യുക

പൊലീസ് എക്സ്റ്റൻഷൻ സെന്റർ കൗൺസിലർ