പൊന്നാനി ബിവറേജ് ഔട്ട്‌ലെറ്റിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കൗമാരക്കാർ അറസ്റ്റിൽ
പൊന്നാനി : പൊന്നാനി ബിവറേജ് ഔട്ട്‌ലെറ്റിലേക്ക് രാത്രി പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ മൂന്നു കൗമാരക്കാർ അറസ്റ്റിൽ. ഷോപ്പിന്റെ മുൻവശത്തെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയും സിസിടിവി കാമറകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ബെവ്‌കോ മാനേജരുടെ പരാതിയിലാണ് പൊന്നാനി പൊലീസ് കേസെടുത്തത്.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും പരിസര പ്രദേശങ്ങളിലെ ആളുകളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാവാത്ത മൂന്നുപേർ അറസ്റ്റിലായത്. കൃത്യത്തിൽ കൂടുതൽ ആളുകളുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ട്. ഔട്ട് ലെറ്റിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ചു വലിച്ചെറിഞ്ഞത് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തി. പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. സംഭവസ്ഥലത്തേക്ക് കൗമാരക്കാരെത്തിയ സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊന്നാനി പൊലീസ് സബ് ഇൻസ്‌പെക്ടർ എ.എം. യാസിർ, എ.എസ്.ഐ ജയപ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ. എസ്. ഉദയകുമാർ, വിപിൻ രാജ് സിവിൽ പൊലീസ് ഓഫീസറായ മഹേഷ്, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.