നിപ : ഹൈ റിസ്കായ ഏഴു പേരുടെ സാമ്പിൾ പരിശോധിച്ചു,​ വളാഞ്ചേരി നഗരസഭയിൽ ഫീവർ സർവൈലൻസ് നടത്തും

Thursday 08 May 2025 7:44 PM IST

മലപ്പുറം: വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്ത്. നിപ സംശയിച്ചതിന് പിന്നാലെ രോഗിക്ക് ചികിത്സ ആരംഭിച്ചിരുന്നുവെന്ന് മന്ത്രീ വീണാ ജോർജ് അറിയിച്ചു. ഹൈ റിസ്ക് ആയ ഏഴു പേരുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു,​ എന്നാൽ ആദ്യഘട്ട പരിശോധനയിൽ എല്ലാവരും നെഗറ്റീവാണ്. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ പ്രദേശത്ത് അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വളാഞ്ചേരി നഗരസഭ രണ്ടാം വാർഡിൽ 3 കിലോമീറ്റർ ചുറ്രളവിൽ കണ്ടെയ്ൻമെന്റ് സോൺ ആയി ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

രോഗി വീട്ടിൽ നിന്ന് അധികം പുറത്തോട്ട് പോയിട്ടില്ല. വളാഞ്ചേരി നഗരസഭയിൽ ഫീവർ സർവൈലൻസ് നടത്തും. രോഗപ്രതിരോധത്തിനായി 25 കമ്മിറ്റികൾ രൂപീകരിച്ചു. രോഗപകർച്ച ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണെന്നും മന്ത്രി പറ‌ഞ്ഞു. രോഗി വെന്റിലേറ്ററിലാണ് ഇവരെ പരിചരിച്ചവർക്ക് പനി ഉണ്ടെങ്കിലും പരിശോധനാ ഫലം നെഗറ്റീവാണ്. ഉറവിടം സംബന്ധിച്ച് ചില സംശയങ്ങൾ ഉണ്ട്. സാമ്പിൾ ശേഖരിച്ച് ഭോപ്പാൽ ലാബിലേക്ക് അയക്കും. ഒന്നാം തീയതിയാണ് വളാഞ്ചേരി ആശുപത്രിയിൽ എത്തിയത്. ഇൻക്യുബേറ്റ് ചെയ്തത് രണ്ടാം തീയതിയാണെന്നും മന്ത്രി പറഞ്ഞു. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവാകുകയായിരുന്നു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നൽകിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു.