റിസർവ് ബാങ്ക് വീണ്ടും പലിശ കുറച്ചേക്കും

Sunday 11 May 2025 10:42 PM IST

കൊച്ചി: ആഗോള ചലനങ്ങളും സാമ്പത്തിക രംഗത്തെ തളർച്ചയും കണക്കിലെടുത്ത് അടുത്ത മാസം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് അര ശതമാനം കൂടി കുറച്ചേക്കും. ചില്ലറ, മൊത്ത വില സൂചികയിലധിഷ്‌ഠിതമായ നാണയപ്പെരുപ്പം റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന തലത്തിലേക്ക് താഴ്ന്നതോടെ പലിശ കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമൊരുക്കുകയാണ്. പാകിസ്ഥാനെതിരെ നടത്തിയ സൈനിക നടപടി സാമ്പത്തിക മേഖലയിലുണ്ടായ അനിശ്ചിതത്വം മറികടക്കാൻ പലിശയിളവ് കമ്പനികൾക്ക് ഏറെ ആശ്വാസം പകരുമെന്ന് വ്യവസായ ലോകം ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയിലെ ഫെഡറൽ റിസർവും യൂേറാപ്യൻ സെൻട്രൽ ബാങ്കും അടക്കമുള്ള പ്രമുഖ കേന്ദ്ര ബാങ്കുകൾ നടപ്പുവർഷം രണ്ട് തവണയിലധികം പലിശ കുറയ്ക്കുമെന്ന് സൂചന നൽകിയിരുന്നു.

ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഗണ്യമായി താഴുന്നതാണ് റിസർവ് ബാങ്കിന് ഏറെ ആശ്വാസം പകരുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധ ഭീഷണി ശക്തമായതോടെ കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞതും വിലക്കയറ്റത്തിന് ശമനമുണ്ടാക്കി.

റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ സഞ്‌ജയ് മൽഹോത്ര സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന നയസമീപനമാണ് സ്വീകരിക്കുന്നത്. അതിനാൽ കഴിഞ്ഞ രണ്ട് ധന നയ അവലോകന യോഗങ്ങളിലും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ കാൽ ശതമാനം വിതം കുറച്ച് ആറ് ശതമാനമാക്കിയിരുന്നു.