അടിയുറപ്പോടെ സിമന്റ് വ്യവസായം

Monday 12 May 2025 12:46 AM IST

പശ്ചാത്തല വികസനത്തിലെ കുതിപ്പ് കരുത്താകുന്നു

കൊച്ചി: അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കുതിപ്പിന്റെ കരുത്തിൽ ഇന്ത്യൻ സിമന്റ് വ്യവസായം വൻമുന്നേറ്റം നടത്തുന്നു. വിപണിയുടെ നിയന്ത്രണം പൂർണമായും വൻകിട കോർപ്പറേറ്റുകളുടെ കൈയിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ ട്രെൻഡുകൾ വ്യക്തമാക്കുന്നത്. അദാനി, ബിർള ഗ്രൂപ്പുകളുടെ മേധാവിത്തം സിമന്റ് വിപണിയിൽ ഉയരുകയാണ്. ഇന്ത്യയൊട്ടാകെ തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും ദേശീയ പാതകളുടെയും പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതാണ് സിമന്റ് കമ്പനികൾക്ക് ലോട്ടറിയാകുന്നത്. അൾട്രാടെക്ക് സിമന്റും അംബുജ സിമന്റും ഡാൽമിയും പോലുള്ള വമ്പൻ കമ്പനികൾ വിപണി അതിവേഗത്തിൽ വികസിപ്പിച്ചതോടെ ചെറുകിട സ്ഥാപനങ്ങൾ പൂട്ടലിന്റെ വക്കിലാണ്. ഭവന മേഖലയിലെ തളർച്ചയെ മറികടക്കുന്ന വിധമാണ് പശ്ചാത്തല വികസന രംഗത്ത് സിമന്റ് ഉപഭോഗം ഉയരുന്നതെന്നും കമ്പനികൾ പറയുന്നു.

ഉപഭോഗം ഉയർന്നതോടെ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ കമ്പനികൾ നടപടികൾ തുടങ്ങി. നടപ്പു സാമ്പത്തിക വർഷത്തിൽ ഉത്പാദന ശേഷിയിൽ 4.5 കോടി ടണ്ണിന്റെ വർദ്ധന വരുത്തുന്നതിനായാണ് വിവിധ കമ്പനികൾ നിക്ഷേപം നടത്തിയിട്ടുള്ളത്.

ലാഭം ഉയർത്തി കമ്പനികൾ

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ ഇന്ത്യൻ സിമന്റ് കമ്പനികളുടെ ലാഭത്തിൽ ഗണ്യമായ വർദ്ധനയുണ്ടായി. രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അൾട്രാടെക്കിന്റെ അറ്റാദായം പത്ത് ശതമാനം ഉയർന്ന് 2,482 കോടി രൂപയിലെത്തി. ഡിസംബർ പാദത്തിലേക്കാൾ അറ്റാദായത്തിൽ 83 ശതമാനം വർദ്ധനയുണ്ടായി. മൊത്തം വരുമാനം 13 ശതമാനം വർദ്ധിച്ച് 23,063.32കോടി രൂപയായി. ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സിന്റെ അറ്റാദായം ഇക്കാലയളവിൽ 74.51 ശതമാനം വർദ്ധനയോടെ 928.88 കോടി രൂപയിലെത്തി.

ഉത്പാദന ശേഷി ഉയർത്തുന്നു

ഇന്ത്യൻ കമ്പനികൾ സിമന്റ് ഉത്പാദന ശേഷി റെക്കാഡ് വേഗത്തിലാണ് ഉയർത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അദാനി സിമന്റ്‌സ് പത്ത് കോടി ടണ്ണിന്റെ ഉത്പാദന ശേഷിയാണ് കൈവരിച്ചത്. അംബുജ സിമന്റ്സും എ.സി.സിയും ഉൾപ്പെടുന്നതാണ് അദാനി സിമന്റ്‌സ്. കഴിഞ്ഞവർഷം 14 ലക്ഷം ടണ്ണിന്റെ ഉത്പാദന ശേഷി വർദ്ധിപ്പിച്ച് അൾട്രാടെക്കും മികച്ച മുന്നേറ്റം നടത്തി. ഇതോടെ അൾട്രാടെക്കിന്റെ മൊത്തം ഉത്പാദന ശേഷി 18.47 കോടി ടണ്ണായി.