ഡോക്ടര്‍മാരുടെ പോക്കറ്റില്‍ ലക്ഷങ്ങള്‍ നിറയും, കരിമീന്‍ സൂക്ഷിക്കാന്‍ മരുന്ന് വയ്ക്കുന്ന ഫ്രിഡ്ജും

Wednesday 14 May 2025 1:38 AM IST

കോട്ടയം : ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷക്കണക്കിന് രൂപ കൊടുത്ത് ശസ്ത്രക്രിയ സാദ്ധ്യമില്ല. പാവങ്ങളുടെ ആശുപത്രിയായ മെഡിക്കല്‍ കോളേജാണ് ഞങ്ങള്‍ക്ക് ശരണം. പക്ഷേ, എന്ത് ചെയ്യാന്‍. ഡോക്ടര്‍മാരിലും ആര്‍ത്തിയുള്ളവരുണ്ടെന്ന് മനസിലായി. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി എത്തിയ ചേര്‍ത്തല സ്വദേശിനിയുടെ ഈ വാക്കുകള്‍ ഇനിയെങ്കിലും അധികൃതരുടെ ചെവിയില്‍ പതിയണം. ഇത് ഒരാളുടെ കഥയല്ല. സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ സ്വകാര്യ സര്‍ജിക്കല്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഒത്തുകളിക്കുന്നതായാണ് ആക്ഷേപം. ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികളെയാണ് ഇവര്‍ പിഴിയുന്നത്. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഇവര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണം. പുറത്തേയ്ക്ക് കുറിച്ചുകൊടുക്കുന്ന മരുന്നുകളുടെ കാര്യത്തിലും ഇതാണ് സ്ഥിതി. ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ.

പോക്കറ്റില്‍ ലക്ഷങ്ങള്‍ നിറയും

സര്‍ജന്മാര്‍ക്കെതിരെയും സര്‍ജിക്കല്‍ സ്ഥാപനത്തിനെതിരെയും വിജിലന്‍സ് അന്വേഷണം അടക്കം ആവശ്യപ്പെട്ട് ബി.ജെ. പി ആര്‍പ്പൂക്കര പഞ്ചായത്ത് കമ്മിറ്റി ആശുപത്രി കോമ്പൗണ്ടിലും പുറത്തും പോസ്റ്ററും പതിച്ചു. സ്വകാര്യ സര്‍ജിക്കല്‍ സ്ഥാപനം ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കുന്നതായാണ് ആരോപണം. സര്‍ജന്മാരായ രണ്ട് പേരും എടുത്ത് പറഞ്ഞിട്ടുണ്ട്.

കരിമീനും വേണം

മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടര്‍ മാതാപിതാക്കളില്‍ നിന്ന് കരിമീന്‍ വാങ്ങി ആശുപത്രിയിലെ ജീവന്‍ രക്ഷാ മരുന്നുകള്‍ വയ്ക്കുന്ന ഫ്രിഡ്ജില്‍ സൂക്ഷിച്ചത് വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.