ഐപിഎല്‍ പ്ലേ ഓഫ്, ഫൈനല്‍ വേദികള്‍ മാറ്റി ബിസിസിഐ; നിര്‍ണായക തീരുമാനത്തിന് പിന്നില്‍

Tuesday 20 May 2025 8:01 PM IST

മുംബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 18ാം സീസണിന്റെ പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളുടെ വേദിയില്‍ മാറ്റം വരുത്തി ബിസിസിഐ. നേരത്തെ ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിശ്ചയിച്ച മത്സരങ്ങളാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം വേദിയാകും. നേരത്തെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തിലാണ് കലാശപ്പോര് നിശ്ചയിച്ചിരുന്നത്. പ്ലേ ഓഫ് മത്സരങ്ങളുടെ മറ്റൊരു വേദിയായ ഹൈദരാബാദിന് പകരം മുള്ളന്‍പൂരിനെ തിരഞ്ഞെടുത്തു.

രാജ്യത്ത് നിരവധി സംസ്ഥാനങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്താണ് വേദിമാറ്റം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. അതോടൊപ്പം തന്നെ ബംഗളൂരുവിലെ കാലാവസ്ഥ കണക്കിലെടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ മത്സരങ്ങള്‍ ലക്‌നൗവിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ മത്സരങ്ങള്‍ മുള്ളന്‍പൂരിലും, ക്വാളിഫയര്‍ 2, ഫൈനല്‍ മത്സരങ്ങള്‍ അഹമ്മദാബാദിലും ആയിട്ടാകും നടക്കുക.

ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ ഇടക്കാലത്തേക്ക് നിര്‍ത്തിയതിന് പിന്നാലെ, പുനരാരംഭിക്കുമ്പോള്‍ കാലാവസ്ഥ വെല്ലുവിളിയാകുമെന്ന ആശങ്കയുണ്ടായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ബിസിസിഐ ഉന്നതതല യോഗത്തില്‍ ശേഷിക്കുന്ന മത്സരങ്ങളുടെ വേദി മാറ്റം ചര്‍ച്ച ചെയ്തത്. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലെ പ്രധാന അജണ്ട തന്നെ ഐപിഎല്‍ ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളുടെ വേദി സംബന്ധിച്ചായിരുന്നു.