വിദേശികള്‍ തുണച്ചു, റബറിനും കര്‍ഷകര്‍ക്കും നല്ലകാലം; വില ഉയരുന്നു

Wednesday 21 May 2025 1:18 AM IST

കോട്ടയം: വ്യാപാര തീരുവയില്‍ അമേരിക്കയും ചൈനയും താത്കാലിക ധാരണയിലെത്തിയതോടെ രാജ്യാന്തര റബര്‍ വിപണിയില്‍ നേരിയ ഉണര്‍വുണ്ടായി. ജപ്പാന്‍ , സിംഗപ്പൂര്‍, ചൈനീസ് റബര്‍ വിലകള്‍ ഉയര്‍ന്നതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും ദൃശ്യമായി. കിലോയ്ക്ക് രണ്ട് രൂപയുടെ വര്‍ദ്ധനയാണുണ്ടായത്. വേനല്‍ മഴയ്‌ക്കൊപ്പം കാലവര്‍ഷത്തിന്റെ മുന്നൊരുക്കങ്ങളും വില ഉയര്‍ത്തിയതോടെ ടയര്‍ നിര്‍മ്മാതാക്കള്‍ കളത്തിലിറങ്ങി. വില ഉയരും മുമ്പ് അവര്‍ ശേഖരം വര്‍ദ്ധിപ്പിച്ചു. റബര്‍ ബോര്‍ഡ് വില ആര്‍.എസ്.എസ് ഫോര്‍ 196.50 രൂപയിലും .വ്യാപാര വില 188,50 രൂപയിലുമെത്തി.

കുരുമുളക് വിലയിലും ഉണര്‍വ്

ഏറെ ആഴ്ചകളായി തളര്‍ച്ചയിലായിരുന്ന കുരുമുളക് വിപണിയും ഉണര്‍വ്വിന്റെ പാതയിലെത്തി. മൂന്നാഴ്ചക്കുള്ളില്‍ കിലോയ്ക്ക് 39 രൂപ വരെ ഇടിഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച കിലോയ്ക്ക് നാലു രൂപയാണ് കൂടിയത്. വിപണിയില്‍ കുരുമുളക് വരവ് കുറഞ്ഞതാണ് കാരണം. വിലയും ഗുണനിലവാരവും കുറഞ്ഞ വിദേശ കുരുമുളക് വിപണിയില്‍ എത്തിയതാണ് ഇന്ത്യന്‍ മുളകിന് സമ്മര്‍ദ്ദം സൃഷ്ടിച്ചത്. ഗുണനിലവാരമുള്ള ഹൈറേഞ്ച് കുരുമുളകിനെ ഇത് ബാധിച്ചെങ്കിലും കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും വിപണിയില്‍ നിന്ന് വിട്ടുനിന്നു

ഓഫ് സീസണായതോടെ വില കൂടുമെന്ന പ്രതീക്ഷയാണുള്ളത്. കേരളത്തില്‍ വിളവെടുപ്പ് കഴിഞ്ഞെങ്കിലും ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും വിളവെടുപ്പ് കാലമെത്തി. ശ്രീലങ്കയിലും മറ്റ് ഉത്പാദക രാജ്യങ്ങളിലും അടുത്തമാസം വിളവെടുപ്പ് തുടങ്ങും.

കയറ്റുമതി വില

ഇന്ത്യന്‍ കുരുമുളക് ടണ്ണിന് -8400 ഡോളര്‍

ബ്രസീല്‍- 6900 ഡോളര്‍

വിയറ്റ്‌നാം- 7100 ഡോളര്‍

ശ്രീലങ്ക -7100 ഡോളര്‍

ഇന്തോനേഷ്യ -7600 ഡോളര്‍