എസ്.എഫ്.ഐ.ഒ: തുടർനടപടികൾക്കുള്ള വിലക്ക് നീട്ടി

Saturday 24 May 2025 12:48 AM IST

കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്‌.ഐ.ഒ) അന്വേഷണ റിപ്പോർട്ടിൽ നടപടികളിൽ നാലുമാസംകൂടി തത‌്സ്ഥിതി തുടരാൻ നിർദ്ദേശിച്ച് ഹൈക്കോടതി. റിപ്പോർട്ടിൽ കേസെടുക്കാൻ പ്രത്യേകകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും രണ്ട് മാസത്തേക്ക് തത്‌സ്ഥിതി തുടരാൻ ഏപ്രിൽ 16ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിലെ എതിർകക്ഷികൾക്ക് സമൻസ് അയയ്ക്കുന്നതടക്കം തടയുന്നതായിരുന്നു ഉത്തരവ്. ഇത് നാലുമാസംകൂടി നീട്ടിയാണ് പുതിയ ഇടക്കാല ഉത്തരവ്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് പ്രത്യേകകോടതി കേസെടുക്കാൻ നിർദ്ദേശിച്ചതെന്ന് ചൂണ്ടിക്കാട്ടി സി.എം.ആർ.എൽ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരിഗണനിക്കുന്നത്. ഭാരതീയ നാഗരിക സുരക്ഷാസംഹിത പ്രകാരം, കേസെടുക്കാൻ ഉത്തരവിടുന്നതിനുമുമ്പ് എതിർകക്ഷികളെയും കേൾക്കേണ്ടതുണ്ടെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ, എസ്.എഫ്‌ഐ.ഒ അന്വേഷണം തുടങ്ങിയത് ബി.എൻ.എസ്.എസ് നിലവിൽ വരുന്നതിന് മുമ്പായിരുന്നെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.