എവറസ്റ്റ് കീഴടക്കുന്ന ആദ്യ കാഴ്ച വൈകല്യമുള്ള വനിതയായി ആങ്മോ
യൂണിയൻ ബാങ്ക് ജീവനക്കാരി ചോൻസിൻ ആങ്മോക്ക് ചരിത്ര നേട്ടം
മുംബയ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിൽ എത്തുന്ന കാഴ്ച്ചാ വെല്ലുവിളി നേരിടുന്ന ആദ്യ സ്ത്രീയായി ചോൻസിൻ ആങ്മോ ചരിത്രത്തിൽ പേര് രേഖപ്പെടുത്തി. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയിലെ ജീവനക്കാരിയായ 29 കാരി ആങ്മോ എവറസ്റ്റ് യാത്രക്കു മുൻപ് സിയാച്ചിൻ കുമാർ പോസ്റ്റ് (15632 അടി), ലഡാക്കിലെ പേരിടാത്ത കൊടുമുടി (19717 അടി) പോലെയുള്ള നിരവധി കൊടുമുടികൾ കീഴടക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള 'സർവശ്രേഷ്ഠ ദിവ്യാംഗർ' വിഭാഗത്തിൽ, 2024 ലെ ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്ന് ആങ്മോക്ക് ലഭിച്ചു. മരുന്നിനോടുള്ള പ്രതികരണം കാരണം എട്ടാം വയസിൽ കാഴ്ച നഷ്ടപ്പെട്ട ആങ്മോയുടെ യാത്ര അവരുടെ സഹിഷ്ണുതയ്ക്കും ധൈര്യത്തിനും തെളിവാണ്. ധൈര്യം, പ്രതിരോധശേഷി, ദൃഢനിശ്ചയം എന്നിവ പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ മറികടക്കുമെന്നതിൻ്റെ തിളക്കമാർന്ന ഉദാഹരണമാണ് ആങ്‌മോയുടെ നേട്ടം.