കർഷകരെ വന്യജീവികൾക്ക് എറിഞ്ഞു കൊടുക്കാനാകില്ല : ഇ.പി.ജയരാജൻ

Thursday 29 May 2025 12:59 AM IST

അത്തിക്കയം : കർഷകരെ വന്യജീവികളുടെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കാനാകില്ലെന്ന് കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ.പി.ജയരാജൻ പറഞ്ഞു. കർഷക മുന്നേറ്റ ജാഥയ്ക്ക് അത്തിക്കയത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഇ.പി. വനം വന്യജീവി നിയമം ഭേദഗതി ചെയ്യണം, കർഷകർക്ക് സംരക്ഷണം ഒരുക്കണം. കേന്ദ്രം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനങ്ങളോട് നിയമം കൈയിലെടുക്കാൻ ആവശ്യപ്പെടും. കവണയും അമ്പും വില്ലും നാടൻ തോക്കുമായി മൃഗങ്ങളെ നേരിടും, ചെറുക്കും. നിയമം ജനങ്ങൾക്ക് വേണ്ടിയാണ് , ജനങ്ങളാണ് പ്രധാനം. വന്യജീവികളിൽ നിന്ന് കൃഷിയും ഉപജീവനമാർഗങ്ങളും സംരക്ഷിക്കാൻ ആധുനിക ശാസ്ത്രസാ ങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജനവാസമേഖലയിൽ വന്യമൃഗങ്ങൾ എത്തുന്നത് തടയാൻ സംസ്ഥാന സർക്കാർ 650 കോടിയുടെ പദ്ധതി കേന്ദ്രസർക്കാരിന് മുന്നിൽ വച്ചിട്ടും ഇത് അംഗികരിക്കാൻ കേന്ദ്രം തയ്യാറായില്ല. കേരളത്തിൽ നിന്ന് പോയ കോൺഗ്രസ് എം.പിമാരും കോൺഗ്രസ് വിജയിപ്പിച്ച ബി.ജെ.പി എം.പിയും ഈ വിഷയത്തിൽ ഒരു വാക്ക് ഉയർത്താൻ പോലും തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷക സംഘം നേതാക്കളായ എം.പ്രകാശൻ, ഓമല്ലൂർ ശങ്കരൻ, എസ്.കെ.പ്രീജ, സി.എച്ച്.കുഞ്ഞ മ്പു എം.എൽ.എ, സി.കെ.രാജേ ന്ദ്രൻ, ഡി.കെ.മുരളി എം.എൽ.എ, കെ.ജെ.ജോസഫ്, എൻ.ആർ.സക്കീന, സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ.സനൽ കുമാർ, പി.ആർ.പ്രസാദ്, കോമളം അനിരുദ്ധൻ, എ.പദ്‌മകുമാർ, ആർ.തുളസീധരൻ പിള്ള, കെ.പി.സുഭാഷ് കുമാർ, ടി.എൻ.ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു.